തക്കാളിക്ക് വില കൂടുമ്പോള്‍ പുളി വാങ്ങണം! ഇന്ധനവില വര്‍ദ്ധനയെ ഇങ്ങനെയും ന്യായീകരിക്കാം

 | 
Sanghi

ദിവസവും ഉയരുന്ന ഇന്ധനവിലയെ ന്യായീകരിക്കുന്ന സംഘപരിവാര്‍ അനുഭാവിയുടെ ടെലിവിഷന്‍ പ്രതികരണം വൈറല്‍. ജനങ്ങള്‍ അനാവശ്യമായി വാഹനങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ടാണ് വിലവര്‍ദ്ധന പ്രശ്‌നമാകുന്നതെന്ന് മീഡിയവണ്ണിനോട് നടത്തിയ പ്രതികരണത്തില്‍ ഇയാള്‍ പറയുന്നു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. ഒരു വീട്ടില്‍ നാലും അഞ്ചും വണ്ടികള്‍ ഉപയോഗിക്കുമ്പോഴാണ് ചെലവ് കൂടുന്നതെന്നും തക്കാളിക്ക് വില കൂടുമ്പോള്‍ പുൡവാങ്ങണം, അപ്പോള്‍ തക്കാളി എപ്പോഴും വാങ്ങേണ്ടതില്ലെന്നും ഇയാള്‍ പറഞ്ഞു.

വാഹനങ്ങള്‍ അനാവശ്യമായാണ് പലരും ഉപയോഗിക്കുന്നത്. പത്തും പന്ത്രണ്ടും വയസായ മക്കള്‍ക്ക് വാഹനങ്ങള്‍ വാങ്ങി കൊടുത്ത് മാതാപിതാക്കള്‍ പെട്രോള്‍ അടിച്ച് കൊടുത്ത് വിടുകയാണ്. ഇങ്ങനെയാകുമ്പോള്‍ സാമ്പത്തികചിലവ് കൂടും. ഒരാള്‍ക്ക് ഒരു വണ്ടിയുണ്ടെങ്കില്‍ ആവശ്യത്തിന് 25 രൂപയുടെ പെട്രോളേ വരൂ. ഒരു വീട്ടില്‍ നാലും അഞ്ചും വണ്ടികള്‍ ഉപയോഗിക്കുമ്പോഴാണ് ചിലവ് കൂടുതലാവുന്നത്. ഒരു ലിറ്റര്‍ അടിച്ചാല്‍ 70-80 കിലോമീറ്റര്‍ ഓടുന്ന വണ്ടികളില്ലേ. അങ്ങനെ വരുമ്പോള്‍ ഒരു ദിവസം 25 രൂപയുടെ പെട്രോള്‍ അല്ലേ വരുന്നുള്ളൂ. വില വര്‍ധനവിന് അനുസരിച്ച് ജനങ്ങള്‍ നീങ്ങണം. തക്കാളിക്ക് വില കൂടുന്ന സമയത്ത് പുളി വാങ്ങണം. അപ്പോള്‍ തക്കാളി എപ്പോഴും വാങ്ങേണ്ട. രീതികള്‍ മാറ്റണം ജനങ്ങള്‍ ചിലവ് ചുരുക്കണം. ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ പോകേണ്ട. രാവിലെ വണ്ടിയുടെ മുകളില്‍ കയറിയാല്‍ ആളുകള്‍ വണ്ടിയുടെ മുകളില്‍ നിന്ന് ഇറങ്ങുന്നില്ലല്ലോ.

കക്കൂസില്‍ പോകാന്‍ വണ്ടി, മീന്‍ വാങ്ങാന്‍ പോകാന്‍ വണ്ടി. അടുത്ത വീട്ടിലേക്ക് പോകാന്‍ വണ്ടി, അടുത്ത വീട്ടിലെ കല്യാണത്തിന് പോകാനും വണ്ടി ഉപയോഗിക്കുന്നവരുണ്ട്. ജനം വാഹനത്തിന്റെ ഉപയോഗം കുറയ്ക്കണം. വില കൂടുന്നതില്‍ സര്‍ക്കാരിന് എന്ത് ചെയ്യാനും സാധിക്കും. തൊഴില്‍ ഇല്ലാത്ത സമയത്ത് അരി വാങ്ങിയില്ലെങ്കിലും വണ്ടികള്‍ ഓടുന്നുണ്ടല്ലോ. വില കൂടുന്നത് സര്‍ക്കാര്‍ കാര്യങ്ങളാണ്. കൂടുകയാണെങ്കില്‍ കൂടട്ടേ. ഒരു വീട്ടിലെ എല്ലാവരും ആവശ്യമില്ലാതെ വണ്ടി ഉപയോഗിക്കുന്നതാണ് പ്രശ്‌നം. പോകേണ്ട ഒരു സ്ഥലത്തേക്ക് ഭാര്യ വേറെ പോകുന്നു, ഭര്‍ത്താവ് വേറെ പോകുന്നു, മക്കള്‍ വേറെ പോകുന്നു. ആവശ്യങ്ങള്‍ നോക്കിയും കണ്ട് കാര്യങ്ങള്‍ ചെയ്യണം. അങ്ങനെയുള്ള മാറ്റങ്ങള്‍ വേണമെന്നാണ് കോണ്‍ട്രാക്ടാണെന്ന് അവകാശപ്പെട്ട യാത്രക്കാരന്റെ പ്രതികരണം.