കണ്ണൂർ സിപിഎമ്മിൽ അച്ചടക്ക നടപടി. രണ്ടു പേർക്ക് സസ്പെൻഷൻ

 | 
anthoor

കണ്ണൂർ സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ആന്തൂർ നഗരസഭയുടെ മുൻ ചെയർ പേഴ്സണുമായ പി.കെ. ശ്യാമളയെ സോഷ്യൽ മീഡിയ വഴി അപമാനിച്ചതിന് 17 പേർക്കെതിരേ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. ഇതിൽ 15 പേർക്ക് പരസ്യ ശാസനയും  രണ്ടു പേർക്ക് സസ്പെൻഷനുമാണ്. 

തളിപ്പറമ്പ് ഏരിയാ കമ്മിറ്റി പരിധിയിൽ ഉളള 17 പേർക്കെതിരേയാണ് പാർട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്. ഏരിയാ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കാണ് നടപടി. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ.

പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളായിരുന്നു നടപടിക്ക് കാരണം. കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് സാജൻ ആത്മഹത്യ ചെയ്യുന്നത്. ഇതിൽ പി. കെ ശ്യാമളയ്ക്ക് വീഴ്ചപറ്റി എന്ന ആരോപണം നിരവധി കോണിൽ നിന്നു ഉയർന്നിരുന്നു. പാർട്ടിക്കുള്ളിലും ഇത് ചർച്ചയായി. ഇതിന് പിന്നാലെ പി.കെ. ശ്യാമളയ്ക്കെതിരേ സൈബറിടങ്ങളിൽ വ്യാപകമായ രീതിയിൽ മോശമായ ഭാഷയിലും വിമർശിക്കുന്ന രീതിയിലും കമന്റിട്ടു എന്നതാണ്  ഇവരിൽ ഉന്നയിക്കുന്ന കുറ്റം.

എ.എൻ ഷംസീർ എം.എൽ.എ, ടി.ഐ മധുസൂദനൻ, എൻ. ചന്ദ്രൻ എന്നീ നേതാക്കളെ വെച്ച് അന്വേഷണ കമ്മീഷൻ പാർട്ടി രൂപീകരിച്ചിരുന്നു. അന്വേഷണ കമ്മീഷന്റെ അന്വേഷണത്തിന് ശേഷമാണ് നടപടി. 

ഇവർ പി.കെ ശ്യാമളയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങൾ പോസ്റ്റ് ചെയ്തു എന്ന് മാത്രമല്ല പാർട്ടിക്കും സി.പി.എം. നേതാക്കൾക്കുമെതിരെയുള്ള പോസ്റ്റിൽ ലൈക്കും ചെയ്തുവെന്ന് പാർട്ടി നിയമിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തി. തുടർന്നായിരുന്നു നടപടി.