കേരളത്തില്‍ ഒരാള്‍ പോലും ഓക്‌സിജന്‍ കിട്ടാതെ മരിച്ചിട്ടില്ല; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

കേരളത്തില്‍ കൊവിഡ് വ്യാപിക്കുന്നത് സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓരോന്നും എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. ലഭ്യമായ സംവിധാനങ്ങളെ കവച്ചുവെക്കുന്ന രീതിയില്‍ മഹാമാരിയെ പ്രതിരോധിച്ചതാണ് സര്‍ക്കാരിന്റെ വീഴ്ചയെങ്കില്‍ അതില്‍ അഭിമാനിക്കുന്നുവെന്നും മുഖ്യമന്ത്രി ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
കേരളത്തില്‍ ഒരാള്‍ പോലും പ്രതിസന്ധി കാലത്ത് വിശന്ന് ഉറങ്ങേണ്ടി വന്നില്ല. ലഭിച്ചതിലധികം വാക്‌സീന്‍ വിതരണം ചെയ്തു. മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകുന്ന സ്ഥിതിയുണ്ടായില്ല, ഒരാള്‍ക്ക് പോലും ചികിത്സ കിട്ടാതിരുന്നില്ല എന്നിങ്ങനെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ വിമര്‍ശിച്ചുമാണ് ലേഖനം. രാജ്യത്ത് കൊവിഡിന് ഏറ്റവും മികച്ച ചികിത്സ കേരളത്തില്‍ ഉറപ്പാക്കി. ചികിത്സ കിട്ടാതെ ഒരാളും ഇവിടെ മരണപ്പെട്ടില്ല. ചികിത്സയെ കുറിച്ച് പരാതി ഉയര്‍ന്നില്ല. രണ്ടാം തരംഗം അപ്രതീക്ഷിതമായിരുന്നു. മൂന്നാം തരംഗത്തെ നേരിടാന്‍ കേരളം ഇന്ന് സജ്ജമാണെന്നും മുഖ്യമന്ത്രി പറയുന്നു.
ജനങ്ങള്‍ക്ക് ദുരിതവേളയില്‍ കിറ്റ് കൊടുത്തപ്പോള്‍ അത് തടയാന്‍ കോടതിയില്‍ പോയവരാണ് ഇന്ന് വിമര്‍ശനവുമായി രംഗത്തുവരുന്നവരെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ആരുടേതെന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്തവണ്ണം നദികളില്‍ ഒഴുകി നടന്നപ്പോഴും കേരളത്തില്‍ അത്തരമൊരു അവസ്ഥയുണ്ടായിട്ടില്ല. സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 0.5 ശതമാനത്തിലും താഴെയാണ്. രാജ്യത്തിന്റെ മരണ നിരക്കിന്റെ മൂന്നിലൊന്ന് മാത്രമാണത്. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ അനാഥപ്രേതങ്ങളെപ്പോലെ നദികളില്‍ ഒഴുകി നടക്കുന്നതും തീയണയാത്ത ചുടലപ്പറമ്പുകളും ഈ രാജ്യത്തുതന്നെ നാം കണ്ടതാണ്.
എന്നാല്‍, ഇവിടെ മരണപ്പെട്ട ഒരാളെപ്പോലും തിരിച്ചറിയാതെ ഇരുന്നിട്ടില്ല, ഒരു മൃതദേഹവും അപമാനിക്കപ്പെട്ടില്ല. കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് തയ്യാറെടുപ്പുകള്‍ നടത്തിയതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കുവരെ ഓക്സിജന്‍ നല്‍കാന്‍ നമുക്കായത്. ഇത്തരത്തില്‍ ലഭ്യമായിരിക്കുന്ന സംവിധാനങ്ങളെ കവച്ചുവെയ്ക്കുന്ന രീതിയില്‍ മഹാമാരിയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന്റെ കഴിവിലും ഉപരിയായി പ്രവര്‍ത്തിച്ചു എന്നതാണ് അവര്‍ പ്രചരിപ്പിക്കുന്ന വീഴ്ചയെങ്കില്‍, ആ വീഴ്ച വരുത്തിയതില്‍ ഈ സര്‍ക്കാര്‍ അഭിമാനം കൊള്ളുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ ഈ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും കൈക്കൊണ്ട നിലപാടുകള്‍ എന്തായിരുന്നുവെന്നും ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്നവരാണ് ദുരിതവേളകളില്‍ ഭക്ഷ്യകിറ്റ് കൊടുത്തപ്പോള്‍ അത് തടയാന്‍ കോടതിയില്‍ പോയത്. എസ്എസ്എല്‍സി പരീക്ഷ നടത്തിയപ്പോള്‍ സര്‍ക്കാരിന് ഭ്രാന്താണെന്നു വിളിച്ചുകൂവി. സങ്കുചിത രാഷ്ട്രീയത്തിന്റെ ഭൂതക്കണ്ണാടിയിലൂടെയല്ലാതെ കാര്യങ്ങളെ കാണാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിരുന്നെങ്കിലെന്ന് ജനങ്ങള്‍ ആശിച്ച സന്ദര്‍ഭങ്ങളാണ് അതൊക്കെ.
അനാവശ്യ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുത്ത് ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്താന്‍ ഈ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. നാടിന്റെ വികസനത്തോടൊപ്പം മൂന്നാം തരംഗം നേരിടാനുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണ്. ഇതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും പ്രത്യേകമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കും. നിലവിലുള്ള ഓട്ടോക്ലേവ് റൂമുകളെ സെന്‍ട്രല്‍ സ്റ്റെറൈല്‍ സപ്ലൈ ഡിപ്പാര്‍ട്ടുമെന്റുകളായി പരിവര്‍ത്തിപ്പിക്കുകയാണ്. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പീഡിയാട്രിക് ഐസിയുകളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുകയും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാര്‍ഡുകള്‍ ഒരുക്കുന്നതിനും തുടക്കമിട്ടിട്ടുണ്ട്.
തദ്ദേശീയമായി വാക്‌സീന്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തുന്നുണ്ട്. വേണ്ടത്ര വാക്‌സീന്‍ ഉത്പാദനം ഇല്ലാത്തതാണ് വാക്‌സീന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് നാം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു കാരണം. ഇനിയൊരു ഘട്ടത്തില്‍ ഇത്തരം പകര്‍ച്ചവ്യാധികളെ അതിജീവിക്കണമെങ്കില്‍ വാക്‌സീന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട തനത് ശേഷികള്‍ വികസിപ്പിക്കേണ്ടിയിരിക്കുന്നു. അതിനാണ് കേരളം ശ്രമിക്കുന്നത്. കേരള മോഡല്‍ എന്നുമൊരു ബദല്‍ കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. ഈ കൊവിഡ് മഹാമാരിയുടെ ഘട്ടത്തിലും സര്‍ക്കാരിന്റെ ഉത്തരവാദിത്തം ഊട്ടിയുറപ്പിക്കുന്ന ബദല്‍ കാഴ്ചപ്പാടാണ് കേരളം മുന്നോട്ടുവെച്ചത്. ആ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നും ഒരിഞ്ചുപോലും സര്‍ക്കാര്‍ പുറകോട്ടു പോകില്ലെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.