ഇസ്ലാം വിടുകയാണെന്ന് എഴുത്തുകാരന്‍ കമല്‍ സി നജ്മല്‍

 | 
Kamalsy

താന്‍ ഇസ്ലാം വിടുകയാണെന്ന് എഴുത്തുകാരന്‍ കമല്‍ സി നജ്മല്‍. 2018ലാണ് കമല്‍ സി ചവറ എന്ന് അറിയപ്പെട്ടിരുന്ന കമല്‍ ഇസ്ലാം മതം സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. മതാധിഷ്ഠിതമായ ഒരു പ്രതിരോധത്തില്‍ ഇതു വരെയുള്ള അനുഭവങ്ങളും കാലവും എന്നെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നില്ലെന്ന് കമല്‍ സി നജ്മല്‍ ഫെയിസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പുരോഹിതന്മാര്‍ക്ക് പള്ള വീര്‍പ്പിക്കാനുള്ള ഒരിടമായി മത ധാര്‍മ്മികത മാറിക്കഴിഞ്ഞു. വര്‍ഗ്ഗീയ ഫാസിഷത്തിനെതിരേ മൗലിക വാദവും യാഥാസ്ഥിതികത്വവും ബദലാകുന്ന വഴി സമൂഹത്തെ കൂടുതല്‍ അപകടത്തിലേക്ക് കൊണ്ട് പോവുമെന്ന് വിശ്വസിക്കുന്നുവെന്നും കമല്‍ പറയുന്നു.

ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ല. നിരവധി പിണക്കങ്ങള്‍ക്ക് ഇത് കാരണമായെന്ന് വരാം. പക്ഷേ എനിക്ക് എന്നോട് നീതി പുലര്‍ത്താതിരിക്കാന്‍ ആവില്ല . മതാധിഷ്ഠിതമായ പ്രതിരോധം ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ വിത്ത് കള്‍ക്ക് വളക്കൂറുള്ള മണ്ണ് നല്കിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഞാന്‍ എന്നെ തിരുത്തുന്നു. ഒരു മതത്തിന്റെ പ്രാതിനിധ്യത്തിലും ഇനി ഉണ്ടാവില്ലെന്ന് മാത്രമല്ല മതാതീതമായ കൂട്ടായ്മകള്‍ക്ക് ആഗ്രഹിക്കുന്നു. ഇത് തീര്‍ത്തും എന്റെ വ്യക്തിപരമായ കാര്യമാണ്. അത്തരം പ്രതിരോധ സ്ഥലങ്ങള്‍ ഉപേക്ഷിക്കുന്നു എന്നാണ് വിശദീകരണം.

മുന്‍ നക്‌സല്‍ പ്രവര്‍ത്തകനായിരുന്ന നജ്മല്‍ ബാബുവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി വീട്ടുവളപ്പില്‍ സംസ്‌കരിച്ച സംഭവത്തിന് പിന്നാലെയാണ് കമല്‍ മതംമാറ്റം പ്രഖ്യാപിച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായിരുന്ന ടി.എന്‍.ജോയിയാണ് മതം മാറി നജ്മല്‍ ബാബുവായത്. കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദില്‍ ഖബറടക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതേസമയം ബന്ധുക്കളുടെ താല്‍പര്യ പ്രകാരം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി മതം മാറുകയാണെന്ന് കമല്‍ പ്രഖ്യാപിച്ചത്.

മതം മാറ്റത്തിന് ശേഷം ഇയാളുടെ ഭാര്യ പോലീസില്‍ പരാതിയുമായി എത്തിയിരുന്നു. തന്നെയും മകളെയും മതം മാറ്റത്തിന് നിര്‍ബന്ധിക്കുകയാണെന്നും സമ്മതിക്കാത്തതിനെ തുടര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നുമായിരുന്നു പരാതി. മതം മാറിയില്ലെങ്കില്‍ ഇസ്ലാം മതത്തിലുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ സമ്മതിക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു.

പോസ്റ്റ് വായിക്കാം

ഇസ്ലാം വിടുന്നു.
.............................
ഞാന്‍ ഇസ്ലാമിലേക്ക് കടന്ന് വന്ന രാഷ്ട്രീയ സാഹചര്യം ഏവര്‍ക്കും അറിയാവുന്നതാണല്ലോ. അതിന് വലിയ മാറ്റങ്ങള്‍ വന്നിട്ടില്ലെങ്കിലും പ്രതിരോധത്തിന്റെ രാഷ്ട്രീയത്തില്‍ വ്യക്തത വരാതിരിക്കുകയും വര്‍ഗ്ഗീയതയ്ക്ക് ബദല്‍ വര്‍ഗ്ഗീയത എന്ന സമീപനം സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. മതാധിഷ്ഠിതമായ ഒരു പ്രതിരോധത്തില്‍ ഇതു വരെയുള്ള അനുഭവങ്ങളും കാലവും എന്നെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നില്ല. പുരോഹിതന്മാര്‍ക്ക് പള്ള വീര്‍പ്പിക്കാനുള്ള ഒരിടമായി മത ധാര്‍മ്മികത മാറിക്കഴിഞ്ഞു. വര്‍ഗ്ഗീയ ഫാസിഷത്തിനെതിരേ മൗലിക വാദവും യാഥാസ്ഥിതികത്വവും ബദലാകുന്ന വഴി സമൂഹത്തെ കൂടുതല്‍ അപകടത്തിലേക്ക് കൊണ്ട് പോവുമെന്ന് വിശ്വസിക്കുന്നു. ഈ അടുത്തിടെ ഉണ്ടായ ചില സംഭവവികാസങ്ങള്‍ ആ വിശ്വാസത്തിന് അടിവരയിടുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തെ മതപൗരോഹിത്യം അവരുടെ വാശിക്കും അബദ്ധജഡിലമായ വിശ്വാസങ്ങള്‍ക്കും ഉള്ള വഴിയായി മാറ്റുന്നു. ലോബികള്‍,  വെറുപ്പിന്റെ ചെറിയ ചെറിയ കൂട്ടായ്മകള്‍, കോക്കസ്  പ്രവര്‍ത്തനങ്ങള്‍, ചില വക്തികളില്‍ മാത്രം കേന്ദ്രമായ കൂടിച്ചേരലുകള്‍ ഇതെല്ലാം ഇസ്ലാമിനെ അതിന്റെ വെളിച്ചം കെടുത്താന്‍ കാരണമാവുന്നു. യാഥാസ്ഥിതികത്വവും പിന്തിരിപ്പന്‍ സമീപനങ്ങളും ഇസ്ലാമിനെ നാശത്തിലേക്ക് തന്നെ നയിച്ച് കൊണ്ടിരിക്കുന്നു. പ്രതീക്ഷയുടെ വരമ്പുകള്‍ എവിടെയും ഇല്ല . ഒരു രാഷ്ട്രീയ പ്രഖ്യാപനമെന്ന നിലയില്‍ ഇസ്ലാമിലേക്ക് കടന്ന് വന്ന ആളാണ്  ഞാന്‍ . ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലീമസമായ അതിന്റെ ചുറ്റുപാടുകള്‍ എന്നെ ആ സമീപനത്തില്‍ മാറ്റം വരുത്താല്‍ പ്രേരിപ്പിക്കുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തിന് പ്രസക്തിയേറുമ്പോഴും മതാധിഷ്ഠിതമായ പ്രതിലോമ ശക്തികള്‍ ഒന്നിനും പരിഹാരമല്ലെന്ന് തിരിച്ചറിയുന്നു. രാഷ്ട്രീയം കൊണ്ടും ജീവിതം കൊണ്ടും ഞാന്‍ എന്നെ തിരുത്തുന്നു. ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ല. നിരവധി പിണക്കങ്ങള്‍ക്ക് ഇത് കാരണമായെന്ന് വരാം. പക്ഷേ എനിക്ക് എന്നോട് നീതി പുലര്‍ത്താതിരിക്കാന്‍ ആവില്ല . മതാധിഷ്ഠിതമായ പ്രതിരോധം ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ വിത്ത് കള്‍ക്ക് വളക്കൂറുള്ള മണ്ണ് നല്കിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഞാന്‍ എന്നെ തിരുത്തുന്നു. ഒരു മതത്തിന്റെ പ്രാതിനിധ്യത്തിലും ഇനി ഉണ്ടാവില്ലെന്ന് മാത്രമല്ല മതാതീതമായ കൂട്ടായ്മകള്‍ക്ക് ആഗ്രഹിക്കുന്നു. ഇത് തീര്‍ത്തും എന്റെ വ്യക്തിപരമായ കാര്യമാണ്. അത്തരം പ്രതിരോധ സ്ഥലങ്ങള്‍ ഉപേക്ഷിക്കുന്നു.
എല്ലാവര്‍ക്കും നന്ദി.
കമല്‍സി.
8590492718.