കിംസില്‍ രോഗി മരിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് മാനേജ്‌മെന്റ്; ഏതന്വേഷണത്തിനും തയ്യാര്‍

കിംസ് ആശുപത്രിയിലെ രോഗിയുടെ അപ്രതീക്ഷിത മരണം സംബന്ധിച്ച് പ്രചരിക്കുന്ന വാര്ത്തകള് അടിസ്ഥാന രഹിതമെന്ന് ആശുപത്രി മാനേജ്മെന്റ്.
 | 
കിംസില്‍ രോഗി മരിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് മാനേജ്‌മെന്റ്; ഏതന്വേഷണത്തിനും തയ്യാര്‍

തിരുവനന്തപുരം: കിംസ് ആശുപത്രിയിലെ രോഗിയുടെ അപ്രതീക്ഷിത മരണം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ആശുപത്രി മാനേജ്‌മെന്റ്. വാര്‍ത്താക്കുറിപ്പിലാണ് കിംസ് ആശുപത്രി ഇക്കാര്യം വിശദീകരിക്കുന്നത്. രോഗിയുടെ വാരിയെല്ലുകള്‍ക്ക് ക്ഷതമുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്തയായത്. എന്നാല്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയ്ക്ക് ഹൃദയാഘാതം സംഭവിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ നല്‍കിയ ഹൃദയ-ശ്വാസകോശ പുനരുജ്ജീവന ക്രിയ അഥവാ സിപിആര്‍ (Cardiopulmonary resuscitation) മൂലമാണ് വാരിയെല്ലുകള്‍ക്ക് ക്ഷതം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

രോഗികള്‍ക്ക് ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ ജീവന്‍ തിരികെ പിടിക്കാന്‍ നീണ്ട നേരം സിപിആര്‍ നല്‍കേണ്ടതായി വരാറുണ്ടെന്നും ഈ ഘട്ടത്തില്‍ അതിശക്തിയായി നെഞ്ചില്‍ അമര്‍ത്തുന്നത് മൂലം വാരിയെല്ലുകള്‍ക്ക് തകരാറുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ദ്ധരും അഭിപ്രായപ്പെടുന്നുണ്ട്. ജീവന്‍ രക്ഷിക്കുക എന്നത് പ്രാഥമിക ലക്ഷ്യമായതിനാല്‍ ഇത്തരം ക്ഷതങ്ങളേക്കാള്‍ ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കുന്നതിനാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാര്‍ മുന്‍ഗണന നല്‍കുക. അതിനാല്‍ രോഗിയുടെ വാരിയെല്ലിന്റെ ക്ഷതം ഉയര്‍ത്തിക്കാട്ടിയുള്ള മാധ്യമവാര്‍ത്തകള്‍ അശാസ്ത്രീയവും അടിസ്ഥാനരഹിതവുമാണെന്ന് കിംസ് ആശുപത്രി അധികൃതര്‍ പറയുന്നു.

ഇരുവൃക്കയിലും ഉള്ള കല്ലുകളുടെ ചികിത്സക്കായി ആണ് 2019ല്‍ രോഗി കിംസില്‍ എത്തിയത്. അവ നീക്കം ചെയ്യുന്നതിനായി പല ഘട്ടങ്ങളില്‍ ആയി ഉള്ള ചികിത്സാ ക്രമം ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തു. അതനുസരിച്ച്, ജനുവരി അവസാന വാരത്തില്‍ രോഗി സ്റ്റെന്റിംഗിന് വിധേയമായി. തുടര്‍ന്ന്, ഫെബ്രുവരി 11 ന് ഇടത് വൃക്കയിലെ കല്ല് പൂര്‍ണ്ണമായും നീക്കം ചെയ്യുകയും വലത് വൃക്കയിലെ കല്ല് 80% നീക്കുകയും ചെയ്തു. തുടര്‍ന്ന് ഉള്ള കല്ലുകള്‍ മാറുവാന്‍ ഡോക്ടര്‍ രണ്ടാഴ്ചത്തെ മെഡിക്കല്‍ മാനേജ്‌മെന്റ് നിര്‍ദേശിക്കുകയും ചെയ്തു.

എന്നല്‍ രോഗിക്ക് വിദേശത്തുള്ള ജോലിക്ക് ഉടനെ തന്നെ തിരികെ കയറേണ്ടിയിരുന്നതിനാല്‍ രോഗിയും കുടുംബവും ബാക്കി ഉള്ള 20% കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ വേണം എന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് വലത് വൃക്കയിലെ 20% കല്ല് നീക്കം ചെയ്യുന്നതിനായി ഫെബ്രുവരി 20ന് രോഗി ആശുപത്രിയില്‍ എത്തുകയും ചെയ്തു.

ശസ്ത്രക്രിയയുടെ ഭാഗമായി നടത്തേണ്ട എല്ലാ നിര്‍ബന്ധിത പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് രോഗിയെ ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നു. ശസ്ത്രക്രിയ പൂര്‍ത്തിയാകുന്ന സമയത്ത് രോഗിക്ക് ഹൃദയാഘാതം സംഭവിക്കുകയും ഡോക്ടര്‍മാരുടെ ഒരു പാനല്‍ സിപിആറും മറ്റ് അടിയന്തിര പരിചരണങ്ങളും നല്‍കി രോഗിയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ രോഗിയുടെ നില വഷളാവുകയും രാത്രിയില്‍ രോഗിയുടെ മരണം സംഭവിക്കുകയും ചെയ്യുകയായിരുന്നു.

ആശുപത്രി അധികൃതര്‍ രോഗിയുടെ കുടുംബത്തോട് വിശദമായി സംസാരിക്കുകയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. അതിനൊപ്പം തന്നെ രോഗിയുടെ ചികിത്സാ റിപ്പോര്‍ട്ടുകളും മറ്റും അന്വേഷണ ആവശ്യങ്ങള്‍ക്കായി നല്‍കി ആശുപത്രി അധികൃതര്‍ പൂര്‍ണ്ണമായും സഹകരിക്കുകയും ചെയ്തുവരികയാണെന്നും കിംസ് ആശുപത്രിയുടെ പത്രക്കുറിപ്പ് പറയുന്നു.

ചികിത്സയില്‍ എന്തെങ്കിലും പിഴവ് ഉള്ളതായി ഒരു അധികാരസ്ഥാനത്തില്‍ നിന്നും ഇതുവരെയും ഒരു തീര്‍പ്പും ഉണ്ടായിട്ടില്ല. അന്വേഷണത്തില്‍ ഉള്ള ഒരു മെഡിക്കല്‍ വിഷയത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ സ്ഥാപനത്തിന്റെ സല്‍പ്പേര് മനഃപൂര്‍വം കളങ്കപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആയിരിക്കാമെന്നും ആശുപത്രി അധികൃതര്‍ ആരോപിക്കുന്നു.