സ്‌കൂള്‍ ബസില്ലെങ്കില്‍ കെഎസ്ആര്‍ടിസി സഹായിക്കും; ബോണ്ട് സര്‍വീസ് നടത്തുമെന്ന് മന്ത്രി

 | 
Antony Raju
സ്‌കൂള്‍ ബസില്ലെങ്കില്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് നടത്താമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സ്‌കൂള്‍ ബസില്ലെങ്കില്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് നടത്താമെന്ന് മന്ത്രി ആന്റണി രാജു. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടാല്‍ ഏതു റൂട്ടിലേക്കും സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് മന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആവശ്യത്തിന് ബസ്സില്ലാത്ത സ്‌കൂളുകളിലേക്ക് കുട്ടികളെ എങ്ങിനെ എത്തിക്കുമെന്നത് രക്ഷിതാക്കളുടെ പ്രധാന ആശങ്കയാണ്. കൊവിഡ് പേടി കാരണം പൊതുഗതാഗതത്തെ ആശ്രയിക്കാന്‍ പലര്‍ക്കും മടിയാണ്.

ഈ പശ്ചാത്തലത്തിലാണ് പരിഹാരവുമായി കെഎസ്ആര്‍ടിസി എത്തുന്നത്. സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി നിലവില്‍ ബോണ്ട് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി പ്രേത്യക പ്രോട്ടോക്കോള്‍ തയ്യാറാക്കും. എല്ലാ സ്‌കൂള്‍ ബസിലും തെര്‍മ്മല്‍ സ്‌കാനറും സാനിറ്റൈസറും നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ ബസുകള്‍ ഒന്നര വര്‍ഷമായി റോഡില്‍ ഇറക്കാത്തതിനാല്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. പല സ്‌കൂള്‍ ബസുകള്‍ക്കും ഇന്‍ഷുറന്‍സ് കുടിശ്ശികയുമുണ്ട്. പ്രോട്ടോക്കോള്‍ പാലിക്കാത്ത സ്വകാര്യ ബസ്സുകള്‍ക്കെതിരെയും നടപടിയുണ്ടാകും. ഒക്ടോബര്‍ 20ന് മുമ്പ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.