നിപ്പ മരണം; കോടതി നിര്‍ത്തിവെക്കാന്‍ അനുമതി തേടി കളക്ടര്‍; ബാലുശേരി ആശുപത്രിക്ക് അവധി
കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റ് കോഴിക്കോട് ജില്ലാ കോടതി സൂപ്രണ്ട് മരിച്ച സാഹചര്യത്തില്‍ കോടതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഹൈക്കോടതിയോട് അനുമതി തേടി. ബാര്‍ അസോസിയേഷന്റെ ആവശ്യപ്രകാരമാണ് കളക്ടര്‍ ഹൈക്കോടതിയെ സമീപിച്ചത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആരോഗ്യ വകുപ്പ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയിലെ ഓ.പി സാധരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സംവിധാനം കൊണ്ടുവരുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
നിപ്പ ബാധിച്ച് ഇതുവരെ 15 പേരാണ് മരിച്ചത്. ഇവരുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം പുലര്ത്തിയവരുണ്ടെങ്കില് നിപ്പ സെല്ലില്‍ വന്ന് പരിശോധനയ്ക്ക് വിധേയമാകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നിപ്പ ബാധിത മേഖലകളില്‍ പുതിയ കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും കൂടുതല്‍ മുന്‍ കരുതലുകളും ജാഗ്രതയും വേണമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ആളുകള്‍ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന നിപ്പ സെല്ലുകളില്‍ എത്തി പരിശോധനയ്ക്ക് വിധേയമാകണം.
1353 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. രണ്ടു പേര് ചികിത്സയിലുണ്ട്. 9 പേര് നിരീക്ഷണത്തിലും. ഓസ്ട്രേലിയയില്‍ നിന്ന് വൈറസിനെ പ്രതിരോധിക്കാനുള്ള 50 ഡോസ് മരുന്ന് ഇന്നെത്തും. നിലവില്‍ ഉപയോഗിക്കുന്ന മരുന്നിനേക്കാള്‍ ഫലപ്രദമെന്നു കരുതുന്ന മരുന്ന് ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് നിലവില്‍ നിപ്പ പടര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ ആവശ്യമായ എല്ലാ മുന്‍ കരുതലുകളും എടുത്തിട്ടുണ്ട്.