നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ യാത്രക്കാരെ മയക്കി വന്‍ കവര്‍ച്ച; കൊള്ളയടിക്കപ്പെട്ടത് മൂന്ന് സ്ത്രീകള്‍

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ ട്രെയിനിലാണ് കൊള്ള നടന്നത്
 | 
Train
നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച

തിരുവനന്തപുരം: നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. മൂന്ന് സ്ത്രീകളെ മയക്കി കിടത്തി സാധനങ്ങള്‍ കൊള്ളയടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ ട്രെയിനിലാണ് കൊള്ള നടന്നത്. തിരുവല്ല സ്വദേശി വിജയകുമാരി, മകള്‍ അഞ്ജലി, കോയമ്പത്തൂര്‍ സ്വദേശിന് ഗൗസല്യ എന്നിവരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. 

വിജയകുമാരിയുേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയതായാണ് പരാതി. നിസ്സാമുദ്ദീനില്‍ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും. ചെങ്ങന്നൂരിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് തിരുവല്ല സ്വദേശിയായ വിജയകുമാരിയും മകള്‍ അഞ്ജലിയും കേരളത്തിലേക്ക് വന്നത്. ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങിയ ശേഷം ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് ബോധരഹിതരായ നിലയില്‍ ഇവരെ കണ്ടെത്തിയത്.

വിജയകുമാരിയെ വിളിച്ച് എഴുന്നേല്‍പിച്ചപ്പോഴാണ് കൊള്ള നടന്നതായി വ്യക്തമായത്. പിന്നീട് അഞ്ജലിയെ തൈക്കാട് ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയപ്പോഴാണ് ബോധം തെളിഞ്ഞത്. പൂര്‍ണ്ണമായി ബോധം തെളിഞ്ഞിട്ടില്ലാത്തതിനാല്‍ ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു കോച്ചില്‍ നിന്നാണ് ഗൗസല്യയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കോയമ്പത്തൂരില്‍ നിന്നും ആലുവയിലേക്കാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. 

കവര്‍ച്ചയ്ക്ക് ഇരയായ മൂന്ന് പേരും കോയമ്പത്തൂരില്‍ നിന്നും ആഹാരം വാങ്ങിയിരുന്നു. ഭക്ഷണം കഴിച്ച ശേഷമാണ് ഇവര്‍ അബോധാവസ്ഥയിലായതെന്നാണ് പൊലീസിന്റെ നിഗമനം. എസ് 1, എസ് 2 കോച്ചുകളിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്.