മഹാത്മജിയെ കൊന്ന സംഘികളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വാരിയംകുന്നന്‍ വരെയുള്ള ഒരു പോരാളിക്കും ആവശ്യമില്ല; ടി.എന്‍.പ്രതാപന്‍

 | 
Prathapan
മലബാര്‍ സമര പോരാളികളെ ഒഴിവാക്കി സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടു തയ്യാറാക്കുന്ന ഐസിഎച്ച്ആര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

മലബാര്‍ സമര പോരാളികളെ ഒഴിവാക്കി സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടു തയ്യാറാക്കുന്ന ഐസിഎച്ച്ആര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മഹാത്മാ ഗാന്ധിയെ കൊന്ന സംഘികളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് കുഞ്ഞാലി മരക്കാര്‍ മുതല്‍, ടിപ്പു സുല്‍ത്താന്‍ അടക്കം വാരിയം കുന്നന്‍ വരെയുള്ള ഒരു പോരാളിക്കും ആവശ്യമില്ലെന്ന് ടി.എന്‍ പ്രതാപന്‍ എംപി ഫെയിസ്ബുക്കില്‍ കുറിച്ചു. 

ബ്രിടീഷുകാര്‍ക്ക് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അജണ്ടയുണ്ടായിരുന്നു. അവരുടെ മിക്ക ചരിത്ര രചനകളും, റെക്കോര്‍ഡുകളും, വാര്‍ത്തകളും ആ ഉദ്ദേശ്യത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു. മനുഷ്യരെ ഭിന്നിപ്പിച്ചു നിര്‍ത്തി, ഭീതി വിതച്ചു ഭരിക്കാമെന്ന് ബ്രിടീഷുകാര്‍ കാണിച്ചു. ആ പാത ഇപ്പോള്‍ നരേന്ദ്ര മോദി പിന്‍പറ്റുകയാണ്. മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നില്ലെന്നും ഇത് ഒരു വര്‍ഗ്ഗീയ കലാപമായിരുന്നു എന്നുമാണ് കൗണ്‍സിലിന്റെ മൂന്നംഗ സമിതിയുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ആര്‍ എസ് എസ് നേതാവ് രാം മാധവ് കേരളത്തില്‍ വന്നുപറഞ്ഞതും കുറച്ചുകാലമായി സംഘപരിവാരം പ്രചരിപ്പിക്കുന്നതും ആദ്യകാലങ്ങളില്‍ ബ്രിടീഷുകാര്‍ പറഞ്ഞുപരത്തിയതുമായ പച്ചനുണകളാണ് ഇപ്പോള്‍ ഇവരുടെ കണ്ടെത്തല്‍. 

Also Read : വാരിയംകുന്നന്‍ ഉള്‍പ്പെടെ 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കുന്നു; പുതിയ നീക്കവുമായി കേന്ദ്രം

1921ലെ സമരങ്ങളുടെ മാത്രം വിധിയല്ലിത്. ഇന്ത്യയിലെ സത്യസന്ധമായ ചരിത്രത്തിന്റെ മൊത്തം ദുരവസ്ഥയാണിത് ചരിത്ര പുസ്തകങ്ങള്‍ തിരുത്തിയെഴുതാനുള്ള ശ്രമങ്ങള്‍ എമ്പാടും നടന്നുകൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘപരിവാര്‍ സംഘടനകള്‍ കുറേകാലമായി രംഗത്തുണ്ട്. താന്‍ അംഗമായ പാര്‍ലമെന്റിന്റെ സ്ഥിരം സമിതിയില്‍ ഇക്കാര്യം പലതവണ ചര്‍ച്ചക്ക് വന്നു. നമ്മളതിനെ എതിര്‍ത്തുപോരുന്നു. പക്ഷെ, ഇങ്ങനെപോയാല്‍ എല്ലാ എതിര്‍പ്പുകളും അവഗണിച്ച് അവരത് ചെയ്യുമെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. 

പോസ്റ്റ് വായിക്കാം

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരുമടക്കം മുന്നൂറ്റി എൺപത്തിയേഴ് ധീരദേശാഭിമാനികളെ ഒഴിവാക്കി സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടു തയ്യാറാക്കുകയാണ് ഐ സി എച് ആർ.

മലബാർ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നില്ലെന്നും ഇത് ഒരു വർഗ്ഗീയ കലാപമായിരുന്നു എന്നുമാണ് കൗൺസിലിന്റെ മൂന്നംഗ സമിതിയുടെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം ആർ എസ് എസ് നേതാവ് രാം മാധവ് കേരളത്തിൽ വന്നുപറഞ്ഞതും കുറച്ചുകാലമായി സംഘപരിവാരം പ്രചരിപ്പിക്കുന്നതും ആദ്യകാലങ്ങളിൽ ബ്രിടീഷുകാർ പറഞ്ഞുപരത്തിയതുമായ പച്ചനുണകളാണ് ഇപ്പോൾ ഇവരുടെ കണ്ടെത്തൽ.

1921ലെ സമരങ്ങളുടെ മാത്രം വിധിയല്ലിത്. ഇന്ത്യയിലെ സത്യസന്ധമായ ചരിത്രത്തിന്റെ മൊത്തം ദുരവസ്ഥയാണിത്. ചരിത്ര പുസ്തകങ്ങൾ തിരുത്തിയെഴുതാനുള്ള ശ്രമങ്ങൾ എമ്പാടും നടന്നുകൊണ്ടിരിക്കുകയാണ്. സ്‌കൂൾ പാഠപുസ്തകങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘപരിവാർ സംഘടനകൾ കുറേകാലമായി രംഗത്തുണ്ട്. ഞാൻ അംഗമായ പാർലമെന്റിന്റെ സ്ഥിരസമിതിയിൽ ഇക്കാര്യം പലതവണ ചർച്ചക്ക് വന്നു. നമ്മളതിനെ എതിർത്തുപോരുന്നു. പക്ഷെ, ഇങ്ങനെപോയാൽ എല്ലാ എതിർപ്പുകളും അവഗണിച്ച് അവരത് ചെയ്യും.

1921ലെ സമരങ്ങളെ വിപ്ലവമെന്ന് വിശേഷിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. വർഷങ്ങളായി നടന്നുവന്നിരുന്ന ജന്മികളുടെ ചൂഷണത്തിനെതിരിൽ, നൂറ്റാണ്ടുകളായി പിറന്ന നാട് ഭരിക്കുന്ന അധിനിവേശ ശക്തികൾക്കെതിരിൽ അങ്ങനെ വ്യത്യസ്തമായ ഘടകങ്ങൾക്കെതിരിലാണ് മലബാറിൽ സമരങ്ങളുണ്ടാകുന്നത്. ഖിലാഫത്ത് പ്രസ്ഥാനവും കോൺഗ്രെസും സമരങ്ങൾക്ക് നേതൃത്വം നല്കിപ്പോരുകയും ചെയ്തു. അതേസമയം, കോൺഗ്രസിന്റെയും ഖിലാഫത് പ്രസ്ഥാനത്തിന്റെയും അഹിംസാത്മക സമരമുറികളിൽ നിന്ന് മലബാറിലെ സമരങ്ങൾ പിടിവിട്ടുപോയി എന്നത് ശരിയാണ്. ഒരു സായുധ വിപ്ലവം ആരും ആഗ്രഹിച്ചിരുന്നില്ലെങ്കിലും അതൊരു അനിവാര്യതയായിത്തീർന്നു. സായുധ സമരത്തിലേക്ക് കാര്യങ്ങൾ കടന്നപ്പോൾ കോൺഗ്രെസും, എന്തിന് അന്നത്തെ അനവധി മുസ്ലിം പണ്ഡിതന്മാരും സമരത്തെ നിരുത്സാഹപ്പെടുത്തി. പക്ഷെ, മതത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിച്ച്, ജന്മിമാർക്ക് പട്ടാളത്തെ വിട്ടു നൽകി പാവപ്പെട്ട കുടിയാന്മാരുടെ വീടുകളിൽ നരനായാട്ട് നടത്തിയ ബ്രിടീഷുകാർ എല്ലാം തകിടം മറിച്ചിരുന്നു.

ഒരു കർഷക കലാപം, ഒരു സ്വാതന്ത്ര്യ സമരം പിൽക്കാലത്ത് ഒരു വർഗീയ കലാപമായി ചിത്രീകരിക്കപ്പെട്ടു. ബ്രിടീഷുകാരും അന്നത്തെ ചില മാധ്യമങ്ങളും നൽകിയ വാർത്തകളിൽ കോൺഗ്രസിന്റെ ദേശീയ നേതാക്കൾതന്നെ തെറ്റുദ്ധരിക്കപ്പെട്ടു. അതിൽ ഗാന്ധിയും അംബേദ്കറും വരെയുണ്ടായി. എന്നാൽ മലബാറിൽ നടന്ന സമരങ്ങൾക്ക് എന്തുസംഭവിച്ചു എന്നതിനെ പറ്റി ഇനി ചർച്ച വേണ്ടെന്നും അത് സ്വാതന്ത്ര്യസമര ചരിത്രത്തിന് എങ്ങനെ ഊർജ്ജം പകരും എന്നതിനെ പറ്റി ആലോചിക്കാമെന്നും ഗാന്ധി തീർപ്പു പറഞ്ഞു.

അല്ലെങ്കിലും ബ്രിടീഷ് അനുകൂലികളും ബ്രിടീഷ് വിരോധികളും തമ്മിലുള്ള ഒരു പോരാട്ടത്തെ എങ്ങനെ വർഗ്ഗീയ കലാപമെന്ന് പറയും? സമരങ്ങൾക്കിടയിൽ അച്ചടക്ക ലംഘനം കാണിച്ച മാപ്പിളമാരെ വാരിയംകുന്നൻ ശിക്ഷിച്ച ചരിത്രം നമുക്ക് മുന്നിലുണ്ടല്ലോ. അന്നതൊരു ഇസ്ലാമിക് സ്റ്റേറ്റ് നിർമ്മാണത്തിനായിരുന്നു സമരങ്ങളെങ്കിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് മലബാർ ഉണ്ടാക്കാമായിരുന്നു. പക്ഷെ, ഉണ്ടായത് മലയാള രാജ്യമാണ്. വാരിയംകുന്നത്ത് ഹാജി വധശിക്ഷ നടപ്പിലാക്കിയ ഏറ്റവും പ്രമുഖൻ മുസ്ലിമായ ചേക്കുട്ടിപ്പോലീസ് ആയിരുന്നല്ലോ. കീഴടങ്ങിയാൽ മക്കയിലേക്ക് നാടുകടത്താമെന്ന് വാഗ്ദാനം നൽകിയ ബ്രിടീഷുകാരോട് ‘വേണ്ട, പിറന്ന മണ്ണിൽ രക്തസാക്ഷിയായിക്കോളാമെന്ന്’ പറഞ്ഞ ദേശാഭിമാനിയാണ് ഹാജി.

അന്ന് സമരക്കാർ വിളിച്ചിരുന്ന മുദ്രാവാക്യങ്ങൾ പലതായിരുന്നു. പക്ഷെ ലക്ഷ്യം പിറന്ന നാടിൻറെ സ്വാതന്ത്ര്യം തന്നെയായിരുന്നു. മാലപ്പാട്ടുകളും റാത്തീബുകളും മൗലൂദുകളും തക്ബീറുകളും മുഴക്കിയാണ് പലപ്പോഴും മടലും വടിയും കൈകത്തിയുമായി തോക്കിന്റെയും ഭീരങ്കിയുടെയും മുന്നിലേക്ക് മാപ്പിളമാർ ചെന്നത്, പോരാടിയായത്. ബംഗാൾ വിഭജന കാലത്ത് കൊൽക്കത്തയിലും ബോംബെയിലും കോൺഗ്രസിലെ ഉഗ്രവാദികൾ ദേശീയപ്രസ്ഥാനത്തിലേക്ക് ആളെകൂട്ടിയത് ഗണപതി മഹോത്സവങ്ങൾ നടത്തിയും ദുർഗ്ഗാ പൂജകൾ സംഘടിപ്പിച്ചുമാണ്. നമ്മൾ അതിലൊന്നും തെറ്റുകണ്ടിട്ടില്ല. വിശ്വാസികളെ അവർക്ക് മനസ്സിലാകുന്ന തരത്തിൽ സംഘടിപ്പിക്കുക എന്നത് എക്കാലത്തും എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അതെല്ലാം നന്മക്ക് വേണ്ടിയാകണം എന്നാണ് നമ്മളാഗ്രഹിക്കുന്നത്. മലബാറിൽ 1921 ൽ അതാണ് നടന്നത്. ഇന്നും നമ്മുടെ ഭൂരിഭാഗം സൈനിക റെജിമെന്റുകളുടെയും മുദ്രാവാക്യങ്ങൾ മതകീയ ശബ്ദങ്ങളാണ്. ആർ എസ് എസ് ജയ് ശ്രീറാം വിളിക്കുന്നത് ഹിന്ദുക്കളോ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അള്ളാഹു അക്ബർ വിളിക്കുന്നത് മുസ്ലിംകളോ അംഗീകരിക്കില്ല. എന്നാൽ സ്വാതന്ത്ര്യ സമരകാലത്ത് രാമനും അല്ലാഹുവും എല്ലാം ഐക്യത്തിന്റെ ശബ്ദങ്ങളായിരുന്നു.

അന്ന് മലബാറിൽ ഹിന്ദു വിരുദ്ധ കലാപമുണ്ടായിരുന്നെകിൽ ഇന്ന് മലബാറിൽ കാണുന്ന ഹിന്ദു മുസ്ലിം മൈത്രി ഇവിടെ ഉണ്ടാകുമായിരുന്നോ? മുൻ എം പി ഹരിദാസിന്റെ തറവാട്ടിലെ മുസ്ലിം മൈത്രിയെ പറ്റി നമ്മൾ കേട്ടിട്ടില്ലേ? പള്ളി പണിയാൻ സ്ഥലം വിട്ടു നൽകിയ നീലകണ്ഠൻ നമ്പൂതിരിപ്പാട് നമുക്ക് അറിയുന്ന ആളല്ലേ? മൊഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എഴുതിയ ഖിലാഫത്ത് സ്മരണകൾ വായിക്കാമല്ലോ. അതിൽ പറയുന്നത് 1921 ഒരു ജ്വലിക്കുന്ന സമരമാണെന്നല്ലേ?

ബ്രിടീഷുകാർക്ക് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അജണ്ടയുണ്ടായിരുന്നു. അവരുടെ മിക്ക ചരിത്ര രചനകളും, റിക്കാര്ഡുകളും, വാർത്തകളും ആ ഉദ്ദേശത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു. മനുഷ്യരെ ഭിന്നിപ്പിച്ചു നിർത്തി, ഭീതി വിതച്ചു ഭരിക്കാമെന്ന് ബ്രിടീഷുകാർ കാണിച്ചു. ആ പാത ഇപ്പോൾ നരേന്ദ്ര മോദി പിൻപറ്റുന്നു.

ഇപ്പോൾ ഐ സി എച് ആർ ഉണ്ടാക്കുന്ന പട്ടിക സംഘപരിവാരം നാഗ്പൂരിൽ നിന്ന് കൊടുത്തുവിടുന്നതായിരിക്കും!? ഒരുകാര്യം തീർത്തുപറയാം, ബ്രിടീഷുകാരന്റെ അച്ചാരം വാങ്ങി രാജ്യത്തെ ഒറ്റുകൊടുത്ത, മഹാത്മാ ഗാന്ധിയെ കൊന്ന സംഘികളുടെ ഗുഡ് സർട്ടിഫിക്കറ്റ് കുഞ്ഞാലി മരക്കാർ മുതൽ, ടിപ്പു സുൽത്താൻ അടക്കം വാരിയം കുന്നൻ വരെയുള്ള ഒരു പോരാളിക്കും ആവശ്യമില്ല.