യാത്രക്കാര്‍ സീറ്റ് മാറിയിരുന്നാല്‍ വിമാനത്തിന്റെ ബാലന്‍സ് തെറ്റുമോ; വ്യോമയാന വിദഗ്ദ്ധന്റെ പോസ്റ്റ് വായിക്കാം

ഇന്‍ഡിഗോ വിമാനത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയെ ഇഷ്ടപ്പെട്ട സീറ്റില്‍ ഇരിക്കാന്‍ എയര്‍ ഹോസ്റ്റസ് അനുവദിക്കാതിരുന്നതിന് കാരണം വിമാനത്തിന്റെ വെയ്റ്റ് ബാലന്‍സിംഗ് ആയിരുന്നു.
 | 
Jacob

കെപിസിസി പ്രസിഡന്റും എംപിയുമായ കെ.സുധാകരനെ വിമാനത്തില്‍ ഇഷ്ട സീറ്റില്‍ ഇരിക്കാന്‍ അനുവദിച്ചില്ലെന്ന കാരണത്താല്‍ അനുയായി ഭീഷണിപ്പെടുത്തിയ സംഭവം ആര്‍ജെ സൂരജിന്റെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറത്തറിഞ്ഞത്. വിമാനത്തിന്റെ ഭാര ക്രമീകരണം ക്രമമാക്കേണ്ടതിനാലാണ് സുധാകരന്‍ ആവശ്യപ്പെട്ട സീറ്റില്‍ ഇരിക്കാന്‍ വിമാന ജീവനക്കാര്‍ അനുവദിക്കാതിരുന്നത്. ആര്‍ജെ സൂരജിന്റെ പോസ്റ്റില്‍ സുധാകരന്റെ അനുകൂലികള്‍ സൈബര്‍ ആക്രമണം ആരംഭിക്കുകയും ചെയ്തു. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണക്കാരനായ വെയ്റ്റ് ബാലന്‍സിംഗ് എന്താണ്, ബാലന്‍സിംഗ് ശരിയായില്ലെങ്കില്‍ വിമാനം താഴേക്ക് കൂപ്പുകുത്തുമോ എന്നിങ്ങനെയുള്ള സംശയങ്ങളും ഇതേത്തുടര്‍ന്ന് ഉയര്‍ന്നു. ഇവയ്ക്ക് ഉത്തരം നല്‍കുകയാണ് വ്യോമയാന വിദഗ്ദ്ധനായ ജേക്കബ് കെ. ഫിലിപ്പിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്.

പോസ്റ്റ് വായിക്കാം

സുധാകരന്‍-ഇന്‍ഡിഗോ ചര്‍ച്ചകളൊതുങ്ങിയ സ്ഥിതിക്ക് സംഭവത്തെപ്പറ്റി ഉയര്‍ന്ന ഒരു ചോദ്യത്തിനു മാത്രം ചെറിയൊരു ഉത്തരം: ഒരു യാത്രക്കാരന്‍ സീറ്റു മാറിയിരുന്നാല്‍ വിമാനമെന്താ താഴെപ്പോകുമോ?

സ്വന്തം ഭാരവും യാത്രക്കാരുടെയും ചരക്കിന്റെയും ഇന്ധനത്തിന്റെയും ഭാരവുമായി സുരക്ഷിതമായി പറന്നു പൊങ്ങാനും പിന്നെ ആകാശത്ത് പറന്നു നീങ്ങാനുമെല്ലാം വിമാനത്തിന് കഴിയുന്നത്, ഈ ഭാരങ്ങളും വിമാനത്തില്‍ അനുഭവപ്പെടുന്ന പുറമേ നിന്നുള്ള ബലങ്ങളും തമ്മിലുള്ള കൃത്യമായ തുലനം (ബാലന്‍സ്) പാലിക്കുന്നതു കൊണ്ടാണ്. വിമാനത്തെ താഴേക്കു വലിക്കുന്ന ഭൂമിയുടെ ആകര്‍ഷണ ശക്തിയും(അതായത് വിമാനത്തിന്റെ ഭാരം തന്നെ), വിമാനത്തിന്റെ ചിറകിനടിയില്‍ നിന്ന് മുകളിലേക്ക് തള്ളുന്ന ലിഫ്റ്റും തമ്മിലുള്ള തുലനം. ഈ തുലനം കാരണമാണ്, അഥവാ ഇവ രണ്ടും തുല്യമാകുമ്പോഴാണ് വിമാനം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നത്.

എന്‍ജിന്റെ ബലത്തില്‍ അതിവേഗം മുന്നോട്ടുള്ള വിമാനത്തിന്റെ ഗതിയും അതിനെതിരേ വിമാനത്തെ പിന്നോക്കം വലിക്കുന്ന, ഡ്രാഗ് എന്ന അന്തരീക്ഷ വായുവിന്റെ പ്രതിരോധവും തമ്മിലുള്ള തുലനം. ഓരോ നിമിഷവും വിമാനം മുന്നോട്ടു നീങ്ങണമെങ്കില്‍ എന്‍ജിന്‍ ഈ തുലനത്തെ തോല്‍പ്പിച്ച് വിമാനത്തിനു കൂടുതല്‍ തള്ളല്‍ നല്‍ികയേ പറ്റു. വിമാനത്തിനുള്ളിലുള്ള ലോഡിന്റെ വിന്യാസം ആദ്യത്തെ തുലനത്തെ കാര്യമായി ബാധിക്കുന്ന ഒന്നാണ്.

ഉദാഹരണമായി, വിമാനത്തിന്റെ മുന്‍ഭാഗത്തെ സീറ്റുകളില്‍ മാത്രമേ യാത്രക്കാരുള്ളൂ എന്നു കരുതുക. അവരുടെ ബാഗുകളും അവിടെത്തന്നെയാണെന്നും വിചാരിക്കുക. താഴെ കാര്‍ഗോഹോള്‍ഡിലെ ചരക്കും മുന്‍ഭാഗത്ത് കേന്ദ്രീകരിച്ചുവെന്നും സങ്കല്‍പ്പിക്കുക. റണ്‍വേയില്‍ നിന്ന് പറന്നുയരുന്ന വിമാനം മൂക്കുയര്‍ത്താന്‍ ഏറെ പാടുപെടേണ്ടി വരും. മുന്‍ഭാഗത്ത് കേന്ദ്രീകരിച്ചിരിക്കുന്ന ഭാരം മൂലം സദാ മൂക്കു കുത്താനുള്ള പ്രവണതയായിരിക്കും വിമാനത്തിന്.  വിമാനത്തിന്റെ സെന്റര്‍ ഓഫ് ഗ്രാവിറ്റി അല്ലെങ്കില്‍ ഗുരുത്വാകര്‍ഷ കേന്ദ്രം മുന്‍ഭാഗത്തേക്കു നീങ്ങുന്നതു കൊണ്ടാണിത്. അതേപോലെ  പിന്‍വശത്ത് ഭാരം കൂടിയാല്‍, വിമാനത്തിന്റെ മൂക്ക് മുകളിലേക്കുയരാനുള്ള പ്രവണതയായിരിക്കും എപ്പോഴും. ടേക്കോഫില്‍ എന്‍ജിന് എത്ര ബലം കൊടുക്കേണ്ടിവരും, മൂക്ക് എത്ര ഉയര്‍ത്തണം, റണ്‍വേയില്‍ എത്ര ഓടുമ്പോഴാണ് ഉയരാന്‍ ശ്രമിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നതില്‍ വിമാനഭാര ക്രമീകരണത്തിന് മുഖ്യപങ്കുണ്ടാകുന്നതിങ്ങിനെയാണ്. ഈ തീരുമാനങ്ങള്‍ക്കായി, യാത്രക്കാരുടെ മാത്രമല്ല താഴെ കാര്‍ഗോ ഹോള്‍ഡിലെ ചരക്കുകളുടെ ഭാരവും വിന്യാസവും പറക്കിലിനു മുമ്പേ തന്നെ പൈലറ്റിന് നല്‍കിയിരിക്കും.

എയര്‍ബസ് എ320 മുതല്‍ മുകളിലേക്ക് വലിപ്പമുള്ള വിമാനങ്ങളുടെയും ബോയിങ് 737 നും അതിലും വലിയ വിമാനങ്ങളുടെയും ബാലന്‍സിങ്ങിനെ യാത്രക്കാരുടെ വിന്യാസം കാര്യമായി ബാധിക്കില്ലെങ്കിലും ആ ബോയിങ്ങ് 737, എയര്‍ബസ് എ320 തുടങ്ങിയവയേക്കാള്‍ കുറഞ്ഞത് 50 ടണ്‍ ഭാരം കുറഞ്ഞ എടിആര്‍-72-600 എന്ന ഈ ഇന്‍ഡിഗോ വിമാനത്തിന് അതൊരു പ്രശ്നം തന്നയൊണ്. സുധാകരന്‍ കയറിയ വിമാനത്തില്‍ പിന്‍ഭാഗത്ത് ഭാരം കൂടുതലാണ് എന്ന് കണ്ടതുകൊണ്ടാവും പൈലറ്റ് ഏറ്റവും പിന്‍നിരയിലെ സീറ്റുകള്‍ ഒഴിച്ചിടാന്‍ നിര്‍ദ്ദേശിച്ചതും.

വിമാനം ടേക്കോഫ് ചെയ്തതിനു ശേഷം നേരെ പറന്നു തുടങ്ങുമ്പോള്‍ ഈ ബാലന്‍സിങ് വിമാനത്തിന്റെ തുലനത്തെ അത്ര ബാധിക്കില്ലെന്നതിനാല്‍ അന്നേരം സീറ്റു മാറുന്നതും നടക്കുന്നതുമൊന്നും സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളുമല്ല. ഇനി ഈ വിമാനത്തിന്റെ സീറ്റുകളുടെ വിന്യാസം താഴെക്കൊടുത്തിരിക്കുന്നതു നോക്കുക.

ലോകമെങ്ങുമുള്ള യാത്രാ വിമാനങ്ങളിലെ സീറ്റുകള്‍ക്ക് മാര്‍ക്കിടുന്ന (ഇരിക്കാനും യാത്രചെയ്യാനും എത്രത്തോളം കൊള്ളാമെന്നതനുസരിച്ച്) സീറ്റ്ഗുരു എന്ന പോര്‍ട്ടലിന്റെ വിലയിരുത്തല്‍ അനുസരിച്ച് ഈ വിമാനത്തില്‍ യാത്രചെയ്യാന്‍ ഏറ്റവും കൊള്ളാത്ത സീറ്റുകളാണ് പിന്നറ്റത്ത് ചുവപ്പിലും മഞ്ഞയിലും അടയാളപ്പെടുത്തിയിരിക്കുന്നത്. പിന്നറ്റത്തെ ടോയിലെറ്റിന്റെ സാമീപ്യം, ഭക്ഷണം സൂ്ക്ഷിക്കുന്ന ഗാലികള്‍ തൊട്ടടുത്താണെന്നുള്ളതും ടോയ്ലെറ്റുകളുടെ സാമീപ്യവുമാണ് ഈ സീറ്റുകള്‍ ഏറ്റവും അനഭിമതമാകാന്‍ കാരണം. ചുവന്ന സീറ്റുകള്‍ക്ക് പിന്നോട്ട് ചെരിക്കാന്‍ ആവില്ലയെന്ന അധിക അസൗകര്യവുമുണ്ട്. സ്വന്തം സീറ്റുപേക്ഷിച്ച്  സുധാകരന്‍ ആവശ്യപ്പെട്ടത് ആ മഞ്ഞ സീറ്റുകളും.