പ്രായവും ക്രിമിനല്‍ പശ്ചാത്തലവും പരിഗണിച്ചത് തെറ്റ്; ഉത്ര കേസില്‍ വധശിക്ഷ നല്‍കണമായിരുന്നുവെന്ന് കെമാല്‍ പാഷ

 | 
Kemal Pasha

ഉത്ര വധക്കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമായിരുന്നുവെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. പ്രതിയുടെ പ്രായവും ക്രിമിനല്‍ പശ്ചാത്തലവും പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് നിരീക്ഷിച്ച കേസില്‍ വധശിക്ഷയായിരുന്നു കോടതി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 24 ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു കെമാല്‍ പാഷ.

വലിയ ആസൂത്രണം നടന്നിട്ടുള്ള സംഭവമാണ്. ഇതുപോലെ വധശിക്ഷയ്ക്ക് അര്‍ഹതയുള്ള മറ്റൊരു കേസ് സമീപകാലത്തൊന്നും കണ്ടിട്ടില്ല. ഈ കേസിന് വധശിക്ഷ കൊടുത്തില്ലെങ്കില്‍ മറ്റേത് കേസിനാണ് കൊടുക്കേണ്ടത്? ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ക്രിമിനലാണ് സൂരജ്. പണ്ട് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ വധശിക്ഷ നല്‍കേണ്ടതില്ലെന്ന നിയമമൊന്നുമില്ല. വധശിക്ഷയെ എതിര്‍ക്കുന്നവരും അപരിഷ്‌കൃതമെന്ന് പറയുന്നവരുമുണ്ട്. സ്വന്തം വീട്ടില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോഴേ അവരൊക്കെ പഠിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വധശിക്ഷ നടപ്പാക്കുന്ന മറ്റ് രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറവാണ്. പ്രതിയുടെ കുടുംബത്തിനും സംഭവത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്ര വധക്കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷത്തെ തടവും 5 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി നിരീക്ഷിച്ചെങ്കിലും പ്രതിയുടെ പ്രായവും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും പരിഗണിച്ച് ജീവപര്യന്തം നല്‍കുകയായിരുന്നു.