കെ.പി അനിൽകുമാർ സിപിഎമ്മിലേക്ക്; എകെജി സെന്ററിൽ കോടിയേരി സ്വീകരിച്ചു. ഉപാധികളില്ലാതെയാണ് വന്നതെന്ന് അനിൽ കുമാർ

കോൺഗ്രസ് വിട്ട കെ.പി അനിൽകുമാർ സിപിഎമ്മിൽ ചേരുന്നു . ഇതിന്റെ ഭാഗമായി എകെജി സെന്ററിൽ എത്തിയ അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു, ഉപാധികളില്ലാതെയാണ് താൻ സിപിഎമ്മിലേക്ക് വന്നതെന്ന് അനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. പദവി സി.പി.ഐ.എം പിന്നീട് തീരുമാനിക്കും.ചുമന്ന് ഷാൾ അണിയച്ചായിരുന്നു കോടിയേരി സ്വീകരിച്ചത്.
കോൺഗ്രസ് വിട്ടുവരുന്നവർക്ക് അർഹമായ പരിഗണന നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിൽ ഉരുൾപ്പൊട്ടലാണെന്നും പാർട്ടിയിൽ അണികൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു. അനിൽകുമാറിന് നൽകേണ്ട പദവിയിൽ സി പി എം പിന്നീട് തീരുമാനമെടുക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിളള , എം എ ബേബി തുടങ്ങി മുതിർന്ന നേതാക്കളും അനിൽകുമാറിനെ സ്വീകരിക്കാൻ എ കെ ജി സെന്ററിൽ ഉണ്ടായിരുന്നു.
കോണ്‍ഗ്രസില്‍ നീതി നിഷേധമാണ് നടക്കുന്നത് എന്ന് അറിയിച്ചുകൊണ്ടായിരുന്നു നേരത്തെ അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു പ്രഖ്യാപനം. സംഘടന ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു അനില്‍ കുമാര്‍.
'പാര്‍ട്ടിക്കകത്ത് നീതി നിഷേധിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ട്, എന്റെ രക്തത്തിന് വേണ്ടി, എന്റെ തലയറുക്കാന്‍ വേണ്ടി കാത്തിരിക്കുന്ന ആളുകളാണ് കാത്തിരിക്കുന്നത് എന്നുള്ളതുകൊണ്ട്, പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലാത്തതുകൊണ്ട്, 43 വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും കെ.പി.സി.സി അധ്യക്ഷനും രാജി ഇമെയില്‍ വഴി അയച്ചുകൊടുത്തു,' അനില്‍കുമാര്‍ പറഞ്ഞു.
പുതിയ ഡി സി സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിന് നേരെ വലിയ വിമർശനം ഉയർത്തിയാണ് കെ പി അനിൽകുമാർ രംഗത്തെത്തിയത്. പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനിൽകുമാർ പറഞ്ഞത്. പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാൻ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ല. ഡിസിസി പ്രസിഡന്‍റുമാരെ വെക്കുമ്പോ മാനദണ്ഡം വേണം. ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ് നിലവില്ലെന്നുമായിരുന്നു അനിൽ കുമാർ പറഞ്ഞത്