കെഎസ്ഇബി വാഴ വെട്ടി നശിപ്പിച്ച സംഭവം; കർഷകന് മൂന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകും

 | 
KSEB


തിരുവനന്തപുരം: കോതമംഗലത്ത് കുലച്ച വാഴകൾ കെഎസ്ഇബി വെട്ടി നശിപ്പിച്ച സംഭവത്തിൽ കർഷകന് മൂന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും കൃഷിമന്ത്രി പി പ്രസാദും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനം. കെവി ലൈൻ കടന്നുപോകുന്ന തോട്ടത്തിലെ 416 വാഴകളായിരുന്നു യാതൊരു മുന്നറിയിപ്പും കൂടാതെ കെഎസ്ഇബി വെട്ടിമാറ്റിയത്. കർഷകന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രി വൈദ്യുതി മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് വിളിച്ച യോഗത്തിലാണ് നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനമായത്.

മൂലമറ്റത്ത് നിന്നും എത്തിയ കെഎസ്ഇബി ജീവനക്കാരാണ് വാഴ വെട്ടിമാറ്റിയത്. ഹൈടെൻഷൻ വൈദ്യുതി ലൈനിന് താഴെയാണ് വാഴ നട്ടിരിക്കുന്നത് എന്നതിനാലാണ് വെട്ടിമാറ്റിയത് എന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം. കർഷകനെ അറിയിക്കാതെയായിരുന്നു നടപടി. ഓണവിപണി ലക്ഷ്യം വെച്ച് കൃഷി ചെയ്ത 400ൽ അധികം വാഴകളാണ് വെട്ടിനശിപ്പിച്ചത്. മൂന്നാഴ്ച്ചയ്ക്കകം വെട്ടാനിരിക്കുന്ന കുലകളായിരുന്നു ഇത്. തോമസ് എന്ന കർഷകന്റെ തോട്ടത്തിലെ വാഴകളാണ് നശിപ്പിച്ചത്.

'ഒരു മാസം കഴിഞ്ഞ് വെട്ടാനിരിക്കുന്ന വാഴകളായിരുന്നു. വാഴ വെട്ടുന്ന കാര്യം എന്നെ കെഎസ്ഇബി അറിയിച്ചിരുന്നില്ല. 50 വർഷമായി ഈ ഭൂമിയിൽ കൃഷി ചെയ്യുന്നുണ്ട്. ഇതുവരേയും ഒന്നും സംഭവിച്ചിട്ടില്ല. വാഴകൈ മാത്രം വെട്ടിയാൽ മതിയായിരുന്നു. ഒന്ന് പറഞ്ഞാൽ മതിയായിരുന്നു.' കർഷകനായ തോമസ് റിപ്പോർട്ടർ ടി വിയോട് പറഞ്ഞു. തനിക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും കർഷകൻ ആവശ്യപ്പെട്ടിരുന്നു.