വായിച്ചു മുന്നേറാം അറിവിന്റെ ലോകത്തേക്ക്; ഇന്ന് ഗ്രന്ഥശാലാ ദിനം

 | 
library


ഇന്ന് ഗ്രന്ഥശാലാ ദിനം. തിരുവനന്തപുരത്ത് 1829-ൽ സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതിതിരുനാളിന്റെ ഭരണകാലത്ത് രാജകുടുബാംഗങ്ങൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ലൈബ്രറി പിന്നീട് ഒരു പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെട്ടുകയായിരുന്നു. പിന്നീട് കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലകൾ സ്ഥാപിക്കപ്പെട്ടു.

കെ. കേളപ്പന്റെ അദ്ധ്യക്ഷതയിൽ 1937 ജൂൺ 14-ന് കോഴിക്കോട്ട് ഒന്നാം മലബാർ വായനശാലാ സമ്മേളനം നടന്നു. ആ സമ്മേളനത്തിൽ ‘മലബാർ വായനശാല സംഘം’ രൂപീകരിക്കപ്പെട്ടു. ഇതേ കാലത്തു തന്നെ കൊച്ചിയിൽ ‘സമസ്ത കേരള പുസ്തകാലയ സമിതി’ എന്ന പേരിൽ ഗ്രന്ഥശാലകളുടെ ഒരു സംഘടന രൂപീകരിച്ചു. തിരുവിതാംകൂറിൽ 1945 സപ്തംബർ 14-ന് അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ കൂടിയ പുസ്തക പ്രേമികൾ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ടു അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനം വിളിച്ചു കൂട്ടി. അന്ന് രൂപീകരിക്കപ്പെട്ട ‘അഖില തിരുവിതംകൂർ ഗ്രന്ഥശാലാ സംഘം’ ആണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ ലൈബ്രറി കൗൺസിലായി മാറിയത്. 

സംസ്ഥാനത്തെ സാക്ഷരത നിരക്ക് വർദ്ധിപ്പിക്കുന്നത് മുതൽ പൗരബോധം വളർത്തുന്നതിൽ വരെ ഗ്രന്ഥശാലകൾ വലിയ പങ്കാണ് വഹിച്ചത്. വായന ഡിജിറ്റൽ ആയി മാറുന്ന കാലത്തിലും കേരളത്തിലെ വായനശാലകൾ സജീവമാണ്. അച്ചടിച്ച പുസ്തകങ്ങൾക്കൊപ്പം ഡിജിറ്റൽ വായനയുടെ സാധ്യതകളും ഒരുക്കി കേരളത്തിലെ ഗ്രന്ഥശാലകൾ കാലത്തിനൊപ്പം സ്വയം നവീകരിക്കുകയാണ്.