സംസ്ഥാനത്ത് മദ്യവില്‍പന കുറഞ്ഞു! കണക്കുകള്‍ നിയമസഭയില്‍ അവതരിപ്പിച്ച് സര്‍ക്കാര്‍

 | 
Bevco

സംസ്ഥാനത്ത് മദ്യവില്‍പന കുറഞ്ഞതായി സര്‍ക്കാര്‍. എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദനാണ് ഇക്കാര്യം നിയമസഭയില്‍ പറഞ്ഞത്. ലോക്ക് ഡൗണിന് ശേഷം മദ്യവില്‍പനയില്‍ കുറവുണ്ടായി. 2016-17 കാലത്ത് 205. 41 ലക്ഷം കെയ്‌സ് വിദേശമദ്യവും 150. 1.3 ലക്ഷം കെയ്‌സ് ബിയറുമാണ് സംസ്ഥാനത്ത് വിറ്റത്. 2020-2021 കാലയളവില്‍ ഇത് 187. 22 ലക്ഷവും 72.40 ലക്ഷവുമായി കുറഞ്ഞു.

മദ്യവില്‍പനയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കുന്നുണ്ട്. നികുതി വര്‍ദ്ധിപ്പിച്ചതു കൊണ്ടാണ് വരുമാനം കൂടിയത്. ഔട്ട്‌ലെറ്റുകള്‍ കുറച്ചതുകൊണ്ട് മദ്യ ഉപഭോഗം കുറയില്ലെന്നും ബോധവത്ക്കരണത്തിലൂടെ മദ്യ ഉപഭോഗം കുറയ്ക്കലാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി രേഖാമൂലം സഭയില്‍ വ്യക്തമാക്കി. ലഹരി ഉപയോഗം കൂടിയിട്ടുണ്ട്.

എക്‌സൈസ് പിടികൂടിയ ലഹരി കേസുകളില്‍ കണ്ടെത്തിയ തൊണ്ടിമുതലുകളുടെ അളവ് നോക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഇത് സംബന്ധിച്ച നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. എന്നാല്‍ ചില നിയമങ്ങള്‍ ഇതിന് തടസമാവുന്നുണ്ട്. ഇത്തരം നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം എക്‌സൈസിന് കേസെടുക്കാന്‍ നിലവില്‍ സാഹചര്യമില്ല. ഇക്കാര്യത്തിലും ചട്ടഭേദഗതി വരുത്താന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.