ലോകായുക്ത നിയമ ഭേ​ഗ​ഗതി സിപിഎമ്മിന്റെ പുരോഗമനപരമായ നിലപാടുകള്‍ക്ക് വിരുദ്ധം; യച്ചൂരിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

 | 
v d satheeshan

 ലോകായുക്ത നിയമ ഭേദഗതിയിൽ നിന്നും പിൻമാറാൻ  സംസ്ഥാന സർക്കാരിനോട് സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെടണമെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.  സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അയച്ച കത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്.  ഭേദഗതി ഓർഡിനൻസ് ലോക്പാൽ, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതിൽ യെച്ചൂരിയും സി.പി.എമ്മും സ്വീകരിച്ച പുരോഗമനപരമായ നിലപാടുകൾക്ക് വിരുദ്ധമാണ്. സി.പി.എമ്മിന്റെ രാഷ്ട്രീയ ധാർമ്മികത ചോദ്യം ചെയ്യപ്പെടുന്നതും അഴിമതിക്കെതിരെ പാർട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകൾ ജനങ്ങളെ കബളിപ്പിക്കാൻ മാത്രമുള്ളതായിരുന്നെന്നും കരുതേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. 

നിയമ ഭേഗതിയിലൂടെ ഗവർണർക്കോ മുഖ്യമന്ത്രിക്കോ ലോകായുക്ത വിധിക്കുമേൽ ഹിയറിങ് നടത്തി ലോകായുക്തയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകായുക്തയായി തെരഞ്ഞെടുക്കപ്പെടുന്നയാൾ സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരോ ആകണമെന്നതു മാറ്റി ജഡ്ജി ആയാൽ മതിയെന്നും തീരുമാനിച്ചിരിക്കുകയാണ്. ഇഷ്ടക്കാരെ തിരുകിക്കയറ്റി വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സർക്കാരിനെതിരെ എന്ത് കേസ് കൊടുത്താലും ഒരു പ്രസക്തിയും ഉണ്ടാകാത്ത നിലയിൽ ലോകായുക്തയെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം. 

അടുത്ത മാസം നിയമസഭാ സമ്മേളനം നടക്കാനിരിക്കെ, 22 വർഷം പഴക്കമുള്ളൊരു നിയമത്തിൽ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നതിലെ തിടുക്കവും ദുരൂഹമാണ്. ദുരിതാശ്വാസ നിധി ദുർവിനിയോഗത്തിൽ മുഖ്യമന്ത്രിക്കും സർവകലാശാല വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ ലോകായുക്ത മുമ്പാകെയുള്ള കേസുകളാണ് ഇത്തരമൊരു തിടുക്കത്തിന് കാരണം. ഈ കേസുകളിൽ സർക്കാരിനെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന വിധിയിൽ നിന്നും രക്ഷപ്പെടാനാണ് ലോകായുക്തയുടെ പല്ലും നഖവും കൊഴിച്ച് നിഷ്‌ക്രിയമാക്കുന്നത്. അതിനാൽ ലോകായുക്തയെ കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള ഭേദഗതിയിൽ നിന്നും പിൻമാറാൻ സി.പി.എം നേതൃത്വത്തിലുള്ള സർക്കാരിനും പാർട്ടി കേരളഘടകത്തിനും നിർദ്ദേശം നൽകണമെന്ന് യെച്ചൂരിയോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭ്യർത്ഥിച്ചു.