ആശമാരുമായി ഇന്ന് വീണ്ടും മന്ത്രിതല ചർച്ച; ട്രേഡ് യൂണിയനുകൾക്കും ക്ഷണം

 | 
veena

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കേഴ്സുമായി ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് ചർച്ച നടത്തും. രാപ്പകൽ സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചർച്ച. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്ക് ആരോഗ്യ മന്ത്രിയുടെ ചേംബറിലാണ് ചർച്ച. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനെ കൂടാതെ, സി.ഐ.ടി.യു. ഐ.എൻ.ടി.യു.സി. സംഘടനകളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ആശമാരുടെ രാപകൽ സമരം 53 ദിവസവും, നിരാഹാര സമരം 15 ദിവസത്തിലേക്കും കടന്നു.

ഓണറേറിയം കൂട്ടുന്നതും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്. മുന്‍പ് രണ്ടു വട്ടം സര്‍ക്കാരും സമരക്കാരും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും പ്രശ്‌നപരിഹാരത്തിനു കളമൊരുങ്ങിയിരുന്നില്ല.

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി നടത്തിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം വീണാ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചത്ആശാപ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് കൂട്ടുന്നകാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായി മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചെന്നും കേന്ദ്രമന്ത്രിക്ക് ഒരു നിവേദനം നല്‍കിയതായും വിവരമുണ്ട്. ഇത് കൂടാതെയാണ് ആശാവര്‍ക്കര്‍മാരുടെ സമരവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്.