പാർട്ടി സെക്രട്ടറിക്ക് നിലപാടുകളിൽ വ്യക്തതയില്ല, പൊതു ചർച്ചയിൽ വിമർശനമത്രയും എംവി ഗോവിന്ദന്

സിപിഎം സംസ്ഥാന എംവി ഗോവിന്ദൻ സംസ്ഥാന സമ്മേളനത്തിൽ പൂർണ്ണമായും ഒറ്റപ്പെടുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചർച്ചയിലെ വിമർശന ഫോക്കസ് മുഴുവനും പാർട്ടി സെക്രട്ടറിയായിരുന്നു.
സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം മുതൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയർന്ന വിവാദങ്ങളും മുഖ്യമന്ത്രിയുടെ ശൈലിയും എല്ലാം വിവിധ പാര്‍ട്ടി ഘടകങ്ങളിൽ ഇഴകീറി പരിശോധിച്ചു. മുഖം നോക്കാത്ത വിമര്‍ശനവും തെറ്റുതിരുത്തലും ഉറപ്പ് പറഞ്ഞ് സംസ്ഥാന സമ്മേളനത്തിലേക്ക് കാര്യങ്ങളെത്തിയപ്പോൾ പക്ഷേ വിമര്‍ശന മുന മുഴുവൻ എം.വി ഗോവിന്ദനെതിരെയാണെന്നതാണ് ശ്രദ്ധേയം.
മുഖ്യമന്ത്രിക്ക് മാര്‍ക്കിട്ട പ്രതിനിധി ചര്‍ച്ചയിൽ പാര്‍ട്ടി സെക്രട്ടറിയുടെ ശൈലിക്കും നിലപാടിനും എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. പാർട്ടി സെക്രട്ടറിക്ക് നിലപാടുകളിൽ വ്യക്തതയില്ല. ഒരേ കാര്യത്തിൽ രാവിലെയും ഉച്ചക്കും വൈകീട്ടും പല അഭിപ്രായങ്ങൾ പറയുന്നത് പാര്‍ട്ടി അണികളിൽ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നു. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുന്ന കാര്യത്തിൽ പാര്‍ട്ടി സെക്രട്ടറിയും ജാഗ്രത കാണിക്കണമെന്ന് വരെ പ്രതിനിധികൾ പറഞ്ഞുവെച്ചു. മെറിറ്റും മൂല്യങ്ങളും ആവര്‍ത്തിക്കുന്ന പാര്‍ട്ടി സെക്രട്ടറി പദവികൾ വരുമ്പോൾ കാണിക്കുന്ന കണ്ണൂര്‍ പക്ഷപാതിത്തം വരെ പ്രതിനിധികൾ വിമര്‍ശിച്ചു. ഒന്നും വ്യക്തിപരമായി കാണുന്നില്ലെന്നാണ് എംവി ഗോവിന്ദന്‍റെ മറുപടി.
സമ്മേളന നടത്തിപ്പിൽ ഉടനീളം ചര്‍ച്ചകളുടെ ഗതി നിയന്ത്രിച്ചത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണ സംവിധാനമാണ്. വിമര്‍ശനത്തിന്‍റെയും വിഭാഗീയതയുടേയും നിഴൽ എങ്കിലും പ്രതീക്ഷിക്കുന്ന ജില്ലാ സമ്മേളനങ്ങളിലെല്ലാം മുഖ്യമന്ത്രി നേരിട്ടെത്തി മുഴുവൻ സമയവും ചെലവഴിച്ചിരുന്നു. തെറ്റുതിരുത്തൽ ഊന്നി പറഞ്ഞ് സംസ്ഥാന സമ്മേളനത്തിലേക്ക് കാര്യങ്ങൾ എത്തിയപ്പോൾ എംവി ഗോവിന്ദന് സംഘടനക്ക് അകത്ത് അത്ര ശക്തി പോരെന്ന അവസ്ഥയിലാണ്.
സംഘടനാ സംവിധാനത്തിന് അപ്പുറത്ത് മുഖ്യമന്ത്രിക്ക് പാര്‍ട്ടിയിലുള്ള മേൽക്കയ്യാണ് പൊതു ചര്‍ച്ചയിലുടനീളം പ്രതിഫലിച്ചത്. ആസൂത്രിതമെന്ന് പോലും തോന്നും വിധം ഉയര്‍ന്ന വിമര്‍ശനങ്ങൾക്ക് എംവി ഗോവിന്ദന്‍റെ മറുപടിക്കും വലിയ പ്രസക്തിയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണമന്വേഷിച്ചപ്പോൾ തിരുത്താൻ ഏറെയുണ്ടെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാട്.