സംഘ്പരിവാര്‍ തണലില്‍ ജീവിതം; പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ താമസം ക്ഷേത്രങ്ങളിലേക്ക് മാറ്റി; മലയാളി തീവ്രവാദി സുരേഷ് നായരുടേത് സിനിമയെ വെല്ലുന്ന ജീവിതം

ന്യൂഡല്‍ഹി: മലയാളിയായ സുരേഷ് നായരുടെ ജീവിതം ആരംഭിക്കുന്നത് ഗുജറാത്തിലെ സംഘ്പരിവാര്‍ ശക്തി കേന്ദ്രങ്ങളില്‍ നിന്നാണ്. ചെറുപ്പകാലം മുതല്‍ക്കെ സംഘ്പരിവാര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു സുരേഷ്. കൊയിലാണ്ടി കുറുവങ്ങാടിനടുത്ത് എളാട്ടേരി ഉണിച്ചിരാംവീട് ക്ഷേത്രത്തിനടുത്തായിരുന്നു തറവാട് വീട്. എന്നാല്‍ വളരെ അപൂര്‍വ്വം ബന്ധം മാത്രമെ സുരേഷ് കേരളവുമായി വെച്ചു പുലര്ത്തിയുള്ളു. 2005ലാണ് ഒടുവില്‍ കോഴിക്കോട് സന്ദര്‍ശനം നടത്തിയത്. ഗുജറാത്തില്‍ ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ജീവനക്കാരനായിരുന്നു പിതാവ്. മാതാപിതാക്കള്‍ക്കൊപ്പം ഗുജറാത്തില്‍ സ്ഥിരതാമസവുമായിരുന്നു.
സംഘ്പരിവാര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം അധ്യാപകനായി ജോലിയും ചെയ്തിരുന്നു സുരേഷ്. ആര്.എസ്.എസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗുജറാത്ത് ഖേഡ ജില്ലയിലെ ആനന്ദിനടുത്ത് ഡാകോറിലെ സ്കൂളിലായിരുന്നു ജോലി. ഔദ്യോഗിക രേഖകളിലോ ബന്ധുക്കളുടെ അറിവിലോ സുരേഷ് വിവാഹിതനായിരുന്നില്ല. സംഘ്പരിവാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുഴുവന്‍ സമയവും മാറ്റി വെച്ചിരുന്നതെന്ന് സുരേഷിനെ അറിയാവുന്ന ഗുജറാത്തിലെ സുഹൃത്തുക്കള്‍ പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു.
2007ലാണ് രാജ്യത്തെ നടുക്കിയ അജ്മീര്‍ ദര്‍ഗയിലെ സ്ഫോടനം നടക്കുന്നത്. സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് സ്ഫോടനമെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സംഘ്പരിവാര്‍ ആചാര്യന് സ്വാമി അസീമാനന്ദയടക്കം കേസില്‍ പ്രതികളാണെന്ന് കണ്ടെത്തി. എന്നാല്‍ സംശയത്തിന്റെ ആനുകൂല്യം നല്കി ജയ്പൂര്‍ എന്‍.ഐ.എ കോടതി 2017-ല്‍ അസീമാനന്ദയെ വെറുതെവിട്ടു.
ദര്‍ഗയില്‍ സ്ഫോടനം നടത്താനായി ബോംബ് എത്തിച്ചയാള്‍ സുരേഷ് നായരാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിനിടയില്‍ ഇയാള്‍ മറ്റു മൂന്ന് പ്രതികള്‍ക്കൊപ്പം ഒളിവില്‍ പോവുകയും ചെയ്തു. സന്ദീപ് ദാങ്കെ, രാമചന്ദ്ര എന്നിവരാണ് ഒളിവിലുള്ള മറ്റു രണ്ടു പേര്. സുരേഷിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 2010-ല്‍ രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. 2011-ല്‍ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍പ്പെടുത്തുകയും ചെയ്തു. പിടിയിലാകുമെന്ന് ഉറപ്പായതിന് ശേഷം തീര്‍ത്ഥാടന കേന്ദ്രങ്ങളും ക്ഷേത്രങ്ങളുമായിരുന്നു സുരേഷിന്റെ ഒളിത്താവളങ്ങള്‍.
ഒടുവില്‍ ശുക്ലിറിത്ത് എന്ന മത കേന്ദ്രത്തില്‍ ഇയാള്‍ സന്ദര്‍ശനം നടത്തുന്നുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ നടത്തിയ നീക്കമാണ് സുരേഷിനെ കുടുക്കിയത്. സ്ഫോടനക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 2 പേര്‍ക്കു എന്‍ഐഎ പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. സുരേഷില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍.ഐ.എ.