ഭീമ കോറേഗാവ്; ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് കേസില്‍ വിധി പറയുന്നതില്‍ നിന്ന് ജസ്റ്റിസ് ചന്ദ്രചൂഡിനെ അവസാന നിമിഷം മാറ്റി
ന്യൂഡല്‍ഹി: ഭീമ കോറേഗാവ് സംഘര്ഷവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്ത്തകര് അറസ്റ്റിലായ കേസില് വിധി പറയുന്നതിന് മുന്പ് സുപ്രീം ജഡ്ജിയെ മാറ്റിയതായി റിപ്പോര്ട്ട്. കേസില് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വിധി മാത്രമാണ് ഉണ്ടാകുകയെന്നായിരുന്നു നേരത്തെ സുപ്രീംകോടതിയുടെ വെബ്സൈറ്റില് രേഖപ്പെടുത്തിയിരുന്നത്. എന്നാല് വിധി പറയുന്ന ദിവസം രാവിലെ വെബ്സൈറ്റില് മറ്റൊരു നോട്ടീസ് കൂടി ഉള്പ്പെടുത്തുകയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ചീഫ് ജസ്റ്റിസ് എ.എം ഖാന്വില്കര് എന്നിവരുടെ വിധി കൂടി ചന്ദ്രചൂഡിന്റെ വിധിക്കൊപ്പം ഉണ്ടാകുമെന്ന് ഈ നോട്ടീസില് വ്യക്തമാക്കുന്നു.
കാരവാന്‍ മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജസ്റ്റിസ് ഖാന്‍വില്‍കര്‍ കൂടി വിധിപറയുമെന്നത് സ്വാഭാവികമായി സംഭവിച്ചതല്ല. കേന്ദ്രസര്‍ക്കാരിന് പ്രധാനപ്പെട്ട കേസായത് കൊണ്ടായിരിക്കാം ഇത്തരം സംഭവങ്ങളുണ്ടായതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധി എന്തായിരിക്കുമെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടാകുമെന്നും അതിനാലാണ് ഇത്തരമൊരു നാടകീയ സംഭവം ഉണ്ടായതെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ദീപക് മിശ്ര ഉള്‍പ്പെട്ട ബെഞ്ച് തള്ളുകയാണ് ചെയ്തത്. കേസിന്റെ മേല്‍ നോട്ടം കോടതി നേരിട്ട് വഹിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. നിലവില്‍ പൂനൈ പോലീസാണ് ഭീമ കോറേഗാവ് സംഘര്‍ഷം അന്വേഷിക്കുന്നത്. അത് തുടര്‍ന്നുകൊണ്ടുപോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഭൂരിപക്ഷ വിധിയോട് കടുത്ത വിയോജനം രേഖപ്പെടുത്തിയായിരുന്നു കേസില്‍ ചന്ദ്ര ചൂഡിന്റെ വിധിന്യായം. രാഷ്ട്രീയമായി വ്യത്യസ്തമായ അഭിപ്രായം പറഞ്ഞതിനാണ് ആക്ടിവിസ്റ്റുകള്‍ അറസ്റ്റ് ചെയ്തത് സംശയിക്കാവുന്നതാണ്. അഭിപ്രായങ്ങള്‍ക്ക് വിമത സ്വരം ഉണ്ടെന്നത് കൊണ്ട് അവ ഇല്ലാതാക്കാന്‍ പാടില്ല. ഇത്തരത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്താല്‍ പ്രതിപക്ഷ സ്വരങ്ങളുടെ വായ് മൂടിക്കെട്ടാനാവില്ലെന്നും ചന്ദ്രചൂഡിന്റെ വിധിന്യായത്തില്‍ പറയുന്നു.