ബിഹാറില്‍ പ്രതിപക്ഷ മുന്നേറ്റത്തിന് നേതൃത്വം നല്‍കി ലാലുവിന്റെ മകന്‍; ബിജെപിയുടെ കുതിരക്കച്ചവടത്തിനും നിതീഷ് കുമാറിന്റെ നെറികേടിനും മറുപടിയെന്ന് വിലയിരുത്തല്‍
പാട്‌ന: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഉപതെരെഞ്ഞടുപ്പ് ഫലങ്ങള് ബിജെപി പാളയത്തില് കനത്ത ആശങ്ക വിതച്ചിരിക്കുകയാണ്. 2019 ലോക്സഭാ ഇലക്ഷന്റെ മോഡല് പരീക്ഷയെന്ന് അറിയപ്പെട്ട തെരഞ്ഞെടുപ്പുകളില് കോണ്ഗ്രസും മറ്റു പ്രതിപക്ഷ പാര്ട്ടികളും ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. യൂപിയിലെ കൈറാനയും നൂര്പൂരും തുടങ്ങിയ ബിജെപി ശക്തി കേന്ദ്രങ്ങള് അവര്ക്ക് നഷ്ടമായി. മറ്റൊരു ശ്രദ്ധേയമായ മത്സരം നടന്ന ബിഹാറിലെ ജോകിഹത് നിയമസഭാ മണ്ഡലത്തില് ആര്ജെഡി വന്ഭൂരിപക്ഷത്തില് വിജയിച്ചു.
ബിജെപിയുടെ രാഷ്ട്രീയ നെറികേടിനും മഹാസഖ്യം പൊളിച്ച നിതീഷ് കുമാറിനും കനത്ത തിരിച്ചടി നല്‍കുന്നതാണ് ആര്‍ജെഡിയുടെ വിജയമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ജെഡിയു സ്ഥാനാര്‍ഥി മുര്‍ഷിദ് ആലമിനെ 41,000 വോട്ടുകള്‍ക്കാണ് ആര്‍ജെഡി സ്ഥാനാര്‍ഥി ഷാനവാസ് ആലം പരാജയപ്പെടുത്തിയത്. ആര്‍ജെഡിയുടെ പിന്‍ബലത്തിലാണ് ഇവിടെ കഴിഞ്ഞ തവണ ജെഡിയു ജയിച്ച് കയറിയത്. പിന്നീട് ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിയു നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയുമായി.

ബിജെപിയുമായി സഖ്യമുണ്ടാക്കിയ നിതീഷിന്റെ നടപടി ഏറെ വിമര്‍ശനങ്ങളേറ്റു വാങ്ങിയിരുന്നു. തങ്ങളുടെ രാഷ്ട്രീയ തന്ത്രജ്ഞന്‍ ലാലു പ്രസാദ് യാദവ് ജയിലിലായിട്ടും ആര്‍ജെഡിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ പിഴച്ചില്ല. ലാലുവിന്റെ മകന്‍ തേജസ്വി യാദവിന്റെ രാഷ്ട്രീയ വിജയമായിട്ടാണ് പാര്‍ട്ടി ഇതിനെ കാണുന്നത്. ജെഡിയു എംഎല്‍എയായിരുന്ന സര്‍ഫറാസ് ആലം അരാരിയ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിയായി മല്‍സരിച്ചു വിജയിച്ചതിനെത്തുടര്‍ന്നാണു ജോകിഹതില്‍ ഉപതിരഞ്ഞെടുപ്പിനു വഴിയൊരുങ്ങിയത്.

ജെഡിയു സീറ്റില്‍ വിജയിച്ചെങ്കിലും നിതീഷിന്റെ കൂറുമാറ്റത്തിന് ഒപ്പം പോകാതിരുന്ന സര്‍ഫറാസ് ആലം അരാരിയ ആര്‍ജെഡിയിലേക്ക് ചേക്കേറുകയായിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ കീശയിലാക്കാന്‍ തേജസ്വി നടത്തിയ ശ്രമങ്ങളുടെ വിജയം കൂടിയാണ് ജോകിഹതിലെ വിജയം. രണ്ടു തവണ കൂറുമാറിയ നിതീഷില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും ഇതോടെ നഷ്ടമാകുന്നു. 2019ല്‍ ആര്‍ജെഡി ബിഹാറില്‍ വലിയ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ജെഡിഎസിന്റെ ന്യൂനപക്ഷ വോട്ടുകള്‍ കൂടി എത്തുമ്പോള്‍ ബീഹാറില്‍ ബിജെപിക്ക് അടിപതറും. തേജസ്വി ജനപ്രിയനാകുന്നതിന്റെ സൂചനകളാണ് ഈ തെരഞ്ഞെടുപ്പ് വിജയം.