ചീഫ് ജസ്റ്റിസുമായി ചർച്ചക്ക് തയ്യാറെന്ന് ജസ്റ്റിസ് ചെലമേശ്വർ; തർക്കം കോടതിയെ ബാധിക്കില്ലെന്ന് വിശദീകരണം
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചർച്ചക്ക് തയ്യാറാണെന്ന് ജസ്റ്റിസ് ചെലമേശ്വർ. ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ പ്രതികരണം ഉണ്ടായിട്ടില്ലെന്നും ഒപ്പമുള്ള മറ്റ് ജഡ്ജിമാരോട് ആലോചിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നും ചെലമേശ്വർ അറിയിച്ചു. ബാർ കൗൺസിൽ പ്രതിനിധികളെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ജഡ്ജിമാർ തമ്മിലുള്ള തർക്കം കോടതിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് ജസ്റ്റിസും കൊളീജിയത്തിലെ മറ്റ് ജഡ്ജിമാരും തമ്മിലുണ്ടായ തർക്കം പരിഹരിക്കുന്നതിനായി ബാര്‍ അസോസിയേഷന്റെയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നു വരികയാണ്. ചീഫ് ജസ്റ്റിസുമായും മറ്റ് ജഡ്ജിമാരുമായും ഇവർ കൂടിക്കാഴ്കൾ നടത്തുന്നുണ്ട്. ജുഡീഷ്യറിയിലെ തര്‍ക്കം അവിടെത്തന്നെ പരിഹരിക്കാനാണ് ശ്രമം.
ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച കേസ് ജൂനിയര്‍ ജഡ്ജിമാരായ അരുണ്‍ മിശ്രയും എം.എം.ശാന്തനഗൗഡറും തിങ്കളാഴ്ച പരിഗണിക്കില്ലെന്നും വിവരമുണ്ട്. ശാന്തനഗൗഡര്‍ അവധിയെടുത്തതിനാലാണ് കേസ് മാറ്റിയതെന്ന് വിശദീകരണമുണ്ടെങ്കിലും തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് കരുതുന്നു. ഫുള്‍കോര്‍ട്ട് ചേര്‍ന്ന് തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രമേയം പാസാക്കിയെങ്കിലും അല്ലാതെ തന്നെ തർക്കം പരിഹരിക്കാൻ ചീഫ് ജസ്റ്റിസ് ശ്രമിക്കുമെന്നും സൂചനയുണ്ട്.