കരുണാനിധി അന്തരിച്ചു
ചെന്നൈ: ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന് മുഖ്യമന്ത്രിയുമായ എം.കരുണാനിധി അന്തരിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. 94 വയസായിരുന്നു. വൈകുന്നേരം പുറത്തുവിട്ട മെഡിക്കല് റിപ്പോര്ട്ടില് ആരോഗ്യനില അതീവ ഗുരുതരമാണെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. മക്കളും ഡിഎം.കെയുടെ മുതിര്ന്ന നേതാക്കളും ആശുപത്രിയിലുണ്ട്.
മരണവാര്‍ത്ത പുറത്തറിഞ്ഞതോടെ ആശുപത്രിയിലേക്ക് ലക്ഷക്കണക്കിന് പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ആശുപത്രി പരിസരത്തും ചെന്നൈ നഗരത്തിലും പോലീസ് സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചു. കരുണാനിധിയുടെ മകനും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ആരോഗ്യനില കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി മോശമായിക്കൊണ്ടിരിക്കുകയാണെന്നും അവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആയിക്കൊണ്ടിരിക്കുകയാണെന്നും അവസാനം പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 10 ദിവസമായി കരുണാനിധി കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇടയ്ക്ക് ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പിന്നീട് വീണ്ടും വഷളാകുകയായിരുന്നു.
നാഗപ്പട്ടണത്തെ തിരുക്കുവല്ലെയ് ഗ്രാമത്തില്‍ മുത്തുവേലുവിന്റെയും അഞ്ചുഗത്തിന്റെയും മകനായി 1924 ജൂണ്‍ 23 ന് ആണ് മുത്തുവേല്‍ കരുണാധിനി ജനിക്കുന്നത്. ദക്ഷിണാമൂര്‍ത്തിയെന്നായിരുന്നു മാതാപിതാക്കളിട്ട പേര്. നാടകത്തിലും സിനിമയിലും വളരെ ചെറുപ്പത്തില്‍ത്തന്നെ താല്‍പര്യം പ്രകടിപ്പിച്ച അദ്ദേഹം 14-ാമത്തെ വയസില്‍ രാ്ഷ്ട്രീയത്തിലും ഇടപെട്ടിരുന്നു. തിരക്കഥാകൃത്തായാണ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. ഇരുപതാമത്തെ വയസില്‍ ജൂപിറ്റര്‍ പിക്‌ച്ചേഴ്‌സിന്റെ കൂടെ തിരക്കഥാകൃത്തായി ചേര്‍ന്നു.
രാജകുമാരിയാണ് ആദ്യസിനിമ. മന്ത്രികുമാരി, പാസ പറൈവകള്‍, പൂംപുഹാര്‍, കണ്ണമ്മ, മണ്ണിന്‍ മൈന്തന്‍, പരാശക്തി, പുതിയ പരാശക്തി തുടങ്ങി ഒട്ടേറെ സിനിമകള്‍ കരുണാനിധിയുടെ രചനയില്‍ പുറത്തിറങ്ങി. കുറളോവിയം, നെഞ്ചുക്ക് നീതി, തെല്‍പാപ്പിയ ഉരൈ, സംഗ തമിഴ്, റോമാപുരി പാണ്ഡ്യന്‍, തെന്‍പാണ്ടി സിങ്കം, വെള്ളിക്കിഴമൈ, ഇനിയവൈ ഇരുപത് തുടങ്ങി നിരവധി കൃതികള്‍ കരുണാനിധി രചിച്ചിട്ടുണ്ട്.
33-ാമത്തെ വയസില്‍ ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1957ല്‍ കുളിത്തലൈ മണ്ഡലത്തില്‍ നിന്നായിരുന്നു ഇത്. 1961 ല്‍ പാര്‍ട്ടിയുടെ ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1962 ല്‍ പ്രതിപക്ഷ ഉപനേതാവ്, 1967ല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നീ സ്ഥാനങ്ങളില്‍ എത്തി. ഡിഎംകെ സ്ഥാപക നേതാവായ അണ്ണാദുരൈ 1969ല്‍ അന്തരിച്ചപ്പോള്‍ കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. പിന്നീട് അഞ്ചു തവണ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്ത് കരുണാനിധി എത്തി. 1969-71, 1971-74, 1989-91, 1996-2001, 2006-2011 എ്ന്നീ വര്‍ഷങ്ങളിലാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചത്.
പത്മാവതി, ദയാലു അമ്മാള്‍, രാസാത്തി അമ്മാള്‍ എന്നിവരാണ് കരുണാനിധിയുടെ ഭാര്യമാര്‍. മുത്തു, അഴഗിരി, സ്റ്റാലിന്‍, തമിഴരശ്, സെല്‍വി, കനിമൊഴി എന്നിവരാണ് മക്കള്‍. കരുണാനിധി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് 50 വര്‍ഷമാണ് തുടര്‍ന്നത്. ജൂലൈ 27നായിരുന്നു 50-ാം വാര്‍ഷികം.