കത്വ; മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം; ശിക്ഷ പ്രഖ്യാപിച്ചു

കത്വയില് എട്ടു വയസുകാരിയെ കൂട്ട ബലാല്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില് മൂന്നു പ്രതികള്ക്ക് ജീവപര്യന്തം.
 | 
കത്വ; മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം; ശിക്ഷ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കത്വയില്‍ എട്ടു വയസുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ പ്രഖ്യാപിച്ചത്. ഗ്രാമമുഖ്യനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സാഞ്ജി റാം, പര്‍വേഷ് കുമാര്‍, പോലീസ് ഉദ്യോഗസ്ഥനായിരുന്ന ദീപത് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്.

തെളിവു നശിപ്പിച്ചതില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിളായ തിലക് രാജ്, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ക്ക് 5 വര്‍ഷം തടവു ശിക്ഷ നല്‍കി. സാഞ്ജി റാമിന്റെ മകന്‍ വിശാലിനെ വെറുതെ വിട്ടു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് എട്ടു വയസുകാരിയായ നാടോടി മുസ്ലീം പെണ്‍കുട്ടിയെ കത്വയിലെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

മുന്‍ റവന്യൂ ഉദ്യോഗസ്ഥനായ സാഞ്ജി റാം ആണ് കുറ്റകൃത്യം ആസൂത്രണം ചെയ്തത്. ഇയാളുടെ മകന്‍ വിശാല്‍, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ദീപക് ഖജൂരിയ തുടങ്ങിയവരും സാഞ്ജി റാമിന്റെ അനന്തരവനായ പ്രായപൂര്‍ത്തിയാകാത്തയാളും കുറ്റകൃത്യത്തില്‍ പങ്കെടുത്തു. കേസില്‍ ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയ സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിളായ തിലക് രാജ്, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ക്കെതിരെ തെളിവു നശിപ്പിച്ചതിനാണ് കേസെടുത്തത്.

ജമ്മു കാശ്മീര്‍ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കേസില്‍ തുമ്പുണ്ടായത്. കത്വ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരു കൂട്ടം അഭിഭാഷകര്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്നാണ് സുപ്രീം കോടതി ഇടപെട്ട് കേസ് പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റിയത്. രഹസ്യ വിചാരണയാണ് നടന്നത്. പ്രതികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജമ്മു കാശ്മീരിലെ ബിജെപി മന്ത്രിമാര്‍ പ്രകടനം നടത്തിയിരുന്നു.