മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലെന്ന് സേന
ഷില്ലോങ്: മേഘാലയയിലെ കല്ക്കരി ഖനിക്കകത്ത് കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷപ്പെടുത്താന് കഴിയുമെന്ന് കരുതുന്നില്ലെന്ന് രക്ഷാപ്രവര്ത്തനം നടത്തുന്ന സേന. ഖനി അനധികൃതമായി പ്രവര്ത്തിക്കുന്നതായതിനാല് ഖനിയുടെ കൃത്യമായ മാപ്പോ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ ലഭ്യമായിട്ടില്ല. അതിനാല് മുങ്ങല് വിദഗ്ദ്ധര്ക്ക് ഖനിയെക്കുറിച്ച് കൃത്യമായ ധാരണ ലഭിച്ചിട്ടില്ലെന്നും ഇത് രക്ഷാപ്രവര്ത്തനത്തെ പ്രതികൂലമായി ബാധിച്ചതായും സൈന്യം വ്യക്തമാക്കി.
വലിയ പമ്പുകള്‍ കൊണ്ടുവന്ന് ഖനിക്കുള്ളിലെ വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ മണിക്കൂറുകളോളം വെള്ളം വറ്റിച്ചിട്ടും ഒരു സെന്റീമീറ്റര്‍ പോലും വെള്ളം കുറഞ്ഞിട്ടില്ല. 320 അടിയുള്ള ഷാഫ്റ്റ് ഇറക്കിയപ്പോള്‍ 70 അടി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. കല്‍ക്കരി കലര്‍ന്ന വെള്ളമായതിനാല്‍ ദുര്‍ഘടമായ പാതകള്‍ മനസിലാക്കാനും സൈന്യത്തിന് കഴിയുന്നില്ല.
15 തൊഴിലാളികള്‍ക്കും ഇപ്പോള്‍ ജീവനുണ്ടോയെന്ന കാര്യത്തില്‍ പോലും വ്യക്തതയില്ലെന്ന് സൈന്യം പറഞ്ഞു. ഖനി വിദ്ഗദ്ധരുടെ സഹായത്തോടെ വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മുങ്ങല്‍ വിദഗ്ദ്ധര്‍ ഖനിയുടെ ഉള്‍പ്രദേശങ്ങളിലേക്ക് എത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ കല്‍ക്കരി കലര്‍ന്ന വെള്ളത്തില്‍ മുന്നോട്ട് പോകാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ഖനിക്ക് സമീപമുള്ള നദിയില്‍ വെള്ളം കയറിയതാണ് പ്രധാനമായും തിരിച്ചടിയായത്. ഒരാഴ്ചയായി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. വെള്ളം പൂര്‍ണമായും വറ്റിക്കാന്‍ ഒരു മാസമെങ്കിലും സമയം പിടിക്കുമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.