പഞ്ചാബ് നാഷണൽ ബാങ് തട്ടിപ്പ്; മുങ്ങിയ നീരവ് മോഡിയും നരേന്ദ്ര മോഡിയുമൊത്തുള്ള ചിത്രം പുറത്ത്; ട്വീറ്റ് ചെയ്ത് യെച്ചൂരി
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,346 കോടി രൂപ തട്ടിയ ശേഷം മുങ്ങിയ നീരവ് മോഡിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒരുമിച്ചുള്ള ചിത്രം പുറത്ത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഈ ചിത്രം ട്വീറ്റ് ചെയ്തത്. രത്നവ്യാപാരിയായ നീരവ് മോഡി ദാവോസിൽ വെച്ച് നരേന്ദ്ര മോഡിക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് യെച്ചൂരി പുറത്തു വിട്ടത്.
നീരവ് മോഡി രാജ്യം വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതിനു പിന്നാലെയാണ് ചിത്രം ട്വിറ്ററിലെത്തിയത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ദാവോസിൽ വെച്ച് നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽവെച്ച് എടുത്ത ഗ്രൂപ്പ് ഫോട്ടോയിലാണ് നീരവ് മോഡി പ്രധാനമന്ത്രിക്കൊപ്പമുള്ളത്. ഇയാൾക്ക് ബെൽജിയം പാസ്പോർട്ടും സ്വന്തമായുണ്ടെന്നാണ് വിവരം.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഗ്യാരന്റിയിൽ വിദേശ ബാങ്കുകളിൽ നിന്ന് കോടികൾ പിൻവലിച്ച ശേഷം തിരിച്ചടക്കാതെയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ബാങ്ക് ഗ്യാരന്റിയുടെ ഉറപ്പിൽ വൻ ഇടപാടുകൾക്ക് സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് ലെറ്റർ ഓഫ് കംഫർട്ട് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. 2011 മുതൽ നടത്തിയ തട്ടിപ്പിൽ 11,343 കോടി രൂപയാണ് ഇയാളും കുടുംബവും സ്വന്തമാക്കിയത്.
If this person had fled India before the FIR on Jan 31, then he is here, photographed at Davos with PM, a week before the FIR, after having escaped from India? Modi govt must clarify. #NiravModi #PublicMoneyLoot pic.twitter.com/gQQnKQNjDo
— Sitaram Yechury (@SitaramYechury) February 15, 2018