സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപത്തില്‍ 50 ശതമാനം വര്‍ദ്ധന
സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപങ്ങളില് 50 ശതമാനം വര്ദ്ധന. 2017ല് ഇന്ത്യക്കാരുടെ നിക്ഷേപം 1.02 സ്വിസ് ഫ്രാങ്ക് ആയിട്ടുണ്ടെന്ന് സൂറിച്ച് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സ്വിസ് നാഷണല് ബാങ്കിന്റെ റിപ്പോര്ട്ട് പറയുന്നു. 7000 കോടി രൂപ വരും ഇത്. ഇന്ത്യക്കും സ്വിറ്റ്സര്ലാന്ഡിനുമിടയില് നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള് കൈമാറാനുള്ള സംവിധാനം നിലവില് വന്ന് മാസങ്ങള്ക്കുള്ളിലാണ് ഈ വിവരം പുറത്തു വന്നത്.
വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെക്കൊണ്ടുവരുമെന്നും ഇത്തരം നിക്ഷേപങ്ങള്‍ നിയന്ത്രിക്കുമെന്നുമായിരുന്നു നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ ഈ പദ്ധതികള്‍ വന്‍ പരാജയമാണെന്ന് റിപ്പോര്‍ട്ട് തെളിയിക്കുന്നു. 2013 മുതല്‍ സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ കാര്യമായി കുറഞ്ഞിരുന്നു. ഇതാണ് 2017ല്‍ ഒറ്റയടിക്ക് വര്‍ദ്ധിച്ചിരിക്കുന്നത്.
2013ല്‍ വിദേശ നിക്ഷേപങ്ങില്‍ അടക്കാവുന്ന പണത്തിന്റെ പരിധി 75,000 ഡോളറായിരുന്നുവെങ്കില്‍ 2015ല്‍ മോഡി സര്‍ക്കാര്‍ ഇത് 2.5 ലക്ഷം ഡോളറായി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കള്ളപ്പണം തടയുന്നതിന് നോട്ട് നിരോധനമുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടും അവയെല്ലാം പരാജയമായി മാറിയെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന സൂചന.
സ്വിസ് ബാങ്കുകളിലെ മൊത്തം വിദേശ നിക്ഷേപത്തില്‍ മൂന്ന് ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള നിക്ഷേപത്തില്‍ 69 ശതമാനത്തിന്റെ വര്‍ദ്ധയുണ്ടായി. അതേ സമയം പാകിസ്ഥാനില്‍ നിന്നുള്ള നിക്ഷേപങ്ങളില്‍ കുറവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം സ്വിസ് ബാങ്കുകളിലെ നിക്ഷേപങ്ങള്‍ സംബന്ധിച്ച പൂര്‍ണ്ണമായ കണക്ക് അടുത്ത വര്‍ഷത്തോടെ മാത്രമേ ലഭിക്കുകയുള്ളുവെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ മാത്രമേ ഇത് ലഭിക്കുകയുള്ളു. കള്ളപ്പണം നിക്ഷേപിച്ചതായി കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ഗോയല്‍ അവകാശപ്പെട്ടു.