മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്‌കർ ഫെർണാണ്ടസ് അന്തരിച്ചു

 | 
OSCAR FERNANDAS


മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ഓസ്‌കർ ഫെർണാണ്ടസ്(80) അന്തരിച്ചു. വീട്ടിൽ യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ അദ്ദേഹം ഒന്നര മാസമായി ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. 

1941 മാർച്ച് 27-ന് ജനിച്ച ഓസ്‌കർ ഫെർണാണ്ടസ് മൻമോഹൻ സിങ് മന്ത്രിസഭയിൽ ഉപരിതല ഗതാഗതം, തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി, കർണാടക പി.സി.സി. അധ്യക്ഷൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ്തനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നുത്. 

1980-ൽ ഉഡുപ്പിയിൽനിന്നാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിന് ശേഷം തുടർച്ചയായി നാല് തിരഞ്ഞെടുപ്പുകളിലും ജയിച്ച് ഉഡുപ്പിയുടെ ജനപ്രതിനിധിയായി. 2004 മുതൽ 2009 വരെ പ്രവാസികാര്യം, കായിക യുവജനക്ഷേമം, തൊഴിൽ വകുപ്പുകളുടെ മന്ത്രിയായി. രാജീവ് ഗാന്ധിയുടെ പാർലമെന്ററി സെക്രട്ടറിയായും ഓസ്‌കർ പ്രവർത്തിച്ചിട്ടുണ്ട്.

കുച്ചിപ്പുടിയിൽ പേരെടുത്തിട്ടുള്ള അദ്ദേഹം യക്ഷഗാന കലാകാരനുമായിരുന്നു. ബ്ലോസം ഫെർണാണ്ടസാണ് ഭാര്യ. രണ്ട് മക്കളുണ്ട്.