ബുലന്ദ്ഷഹര്‍ ഇന്‍സ്‌പെക്ടറുടെ കൊലപാതകം; പ്രധാന പ്രതിയായ സൈനികനെ പോലീസിന് കൈമാറി
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഹഷര് സബ് ഇന്സ്പെക്ടര് സുബോധ് കുമാര് സിങിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സൈനികനെ പോലീസിന് കൈമാറി. ഇന്ന് പുലര്ച്ചെ 12.50നാണ് സൈനികനായ ജീത്തു ഫൗജിയെ യു.പി പൊലീസിന്റെ സ്പെഷ്യല് ടാസ്ക് ഫോഴ്സിന് കൈമാറിയത്. ഇയാളെ ചോദ്യം ചെയ്യാനായി സ്പെഷ്യല് ടാസ്ക് ഫോഴ്സ് ഇന്നലെ ശ്രീനഗറിലെത്തിയിരുന്നു. ഗോവധം ആരോപിച്ച് ബുലന്ദ്ഷഹറില് നടന്ന കലാപത്തിനിടെയാണ് പോലീസ് ഇന്സ്പെക്ടര് സുബോധ് കുമാര് സിങ്ങിനെ വെടിവെച്ച് കൊലപ്പെടുത്തുന്നത്.
കലാപത്തിനിടെ കൊല്ലപ്പെട്ട യുവാവിനെയും വെടിവെച്ചത് ജീത്തു തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. ജീത്തുവിനെ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. കലാപസമയത്ത് പ്രദേശത്ത് തന്നെയുണ്ടായിരുന്നുവെന്ന് ജീത്തു സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകം സംബന്ധിച്ച കാര്യങ്ങള്‍ അറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
താന്‍ പോലീസിന് നേരെ കല്ലെറിഞ്ഞുവെന്ന വാദം തെറ്റാണ്. ഇന്‍സ്‌പെക്ടറുടെയോ യുവാവിന്റെയോ കൊലപാതകവുമായി തനിക്ക് ബന്ധമില്ല. കലാപം നടക്കുന്ന സമയത്ത് താന്‍ സമീപ പ്രദേശങ്ങളിലുണ്ടായിരുന്നുവെന്നും ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ജീത്തു മൊഴി നല്‍കി. കലാപത്തിന് ശേഷം ജോലി സ്ഥലമായ കാശ്മീരിലേക്ക് കടന്നിരുന്നു. ഉത്തര്‍പ്രദേശ് പോലീസിന്റെ നിര്‍ദേശപ്രകാരം സൈന്യമാണ് ജീത്തുവിനെ അറസ്റ്റ് ചെയ്യുന്നത്. സൈന്യത്തിന്റെ നോര്‍ത്ത് കമാര്‍ഡര്‍ നേരിട്ടെത്തിയായിരുന്നു അറസ്റ്റ്. പോലീസുമായി പൂര്‍ണമായി സഹകരിക്കുമെന്ന് സൈന്യം അറിയിച്ചു.