കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്; മഹിളാ കോണ്‍ഗ്രസ് ദേശീയാധ്യക്ഷ പാര്‍ട്ടി വിട്ടു

 | 
Sushmita
കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിതാ ദേവ് പാര്‍ട്ടി വിട്ടു.

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിതാ ദേവ് പാര്‍ട്ടി വിട്ടു. കാരണം വ്യക്തമാക്കാതെയാണ് മുന്‍ പാര്‍ലമെന്റ് അംഗം കൂടിയായ സുഷ്മിത പാര്‍ട്ടി വിട്ടത്. ട്വിറ്റര്‍ ഹാന്‍ഡിലിന്റെ ബയോയില്‍ മുന്‍ കോണ്‍ഗ്രസ് അംഗം എന്ന് തിരുത്തിയതോടെയാണ് ഇവര്‍ പാര്‍ട്ടി വിട്ടതായുള്ള സൂചന ലഭിച്ചത്. 

പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇവര്‍ രാജിക്കത്ത് അയച്ചിട്ടുണ്ട്. ഇതിലും കാരണം വ്യക്തമാക്കിയിട്ടില്ല. ജീവിതത്തില്‍ പുതിയ അധ്യായം തുടങ്ങുകയാണെന്ന് സുഷ്മിത പ്രതികരിച്ചു. ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചനകള്‍. ഇന്ന് തന്നെ മമതയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയേക്കും. അസം തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഇവര്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്ന് സുഷ്മിത അറിയിച്ചതിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധി ഇടപെട്ടിരുന്നു. 

കഴിഞ്ഞയാഴ്ചയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടപ്പോള്‍ ഇവരുടെ അക്കൗണ്ടും അതില്‍ ഉള്‍പ്പെട്ടിരുന്നു. ഡല്‍ഹിയില്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒന്‍പതു വയസുകാരിയുടെ മാതാപിതാക്കളുടെ ഫോട്ടോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ പൂട്ടിയത്.