ലൈംഗീക ആരോപണം; ഭീഷണികള്‍ക്ക് വഴങ്ങി രാജിവെക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്

ഒക്ടോബര് 10, 11 തീയതികളില് ചീഫ് ജസ്റ്റിസിന്റെ വസതിയില് വച്ച് തന്നെ പീഡിപ്പിക്കാന് ശ്രമിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും യുവതി പരാതിയില് പറയുന്നു.
 | 
ലൈംഗീക ആരോപണം; ഭീഷണികള്‍ക്ക് വഴങ്ങി രാജിവെക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്

ന്യൂഡല്‍ഹി: ലൈംഗീക പീഡന ആരോപണത്തിനെതിരെ പ്രതികരണവുമായി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. യാതൊരുവിധ ഭീഷണികള്‍ക്കും വഴങ്ങി ചീഫ് ജസ്റ്റിസ് സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. 35 കാരിയായ ചീഫ് ജസ്റ്റിസിന്റെ സ്റ്റാഫംഗങ്ങളില്‍ ഒരാളായിരുന്ന വ്യക്തിയാണ് പരാതിക്കാരി. ഒക്ടോബര്‍ 10, 11 തീയതികളില്‍ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയില്‍ യാതൊരുവിധ വാസ്തവും ഇല്ലെന്നും പ്രസ്തുത യുവതി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ആളാണെന്നും ഗോഗോയ് പ്രതികരിച്ചു.

യുവതിയുടെ പരാതി പരിഗണിക്കുന്നതിന് സുപ്രീം കോടതയിലെ മുതിര്‍ന്ന ജഡ്ജിമാരെയാവും നിയോഗിക്കുക. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായിരിക്കുമിത്. പരാതി ഗൗരവപൂര്‍വ്വമാണ് കാണുന്നത്, ജുഡിഷ്യറി വലിയ അപകടാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരത്തിലേക്ക് കാര്യങ്ങള്‍ പോയാല്‍ ജുഡിഷ്യറിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാവും. കോടതിയിലെ ഒരു ജൂനിയര്‍ അസിസ്റ്റന്റിന്റെ മാത്രം ഇടപെടലായി ലൈംഗിക പരാതിയെ കാണാന്‍ കഴിയില്ല. ഈ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഗോഗോയ് പറഞ്ഞു. ഇത്തരമൊരു അതീസങ്കീര്‍ണ്ണ സാഹചര്യം നിലനിന്നാല്‍ ഒരു നല്ല ജഡ്ജിക്ക് പോലും ഈ മേഖലയിലേക്ക് കടന്നുവരാന്‍ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

20 വര്‍ഷത്തെ തന്റെ കരിയറിനിടയ്ക്ക് തനിക്ക് വലിയ സമ്പാദ്യങ്ങളൊന്നുമില്ല. റിട്ടയര്‍ ചെയ്യാന്‍ കുറച്ചുകാലം മാത്രം ബാക്കിനില്‍ക്കെ വെറും ആറ് ലക്ഷം രൂപയാണ് തന്റെ ബാങ്ക് ബാലന്‍സെന്നും ഗോഗോയ് പറഞ്ഞു. യുവതിയുടെ മേല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും അവരെങ്ങനെ സുപ്രീം കോടതിയിലെത്തിയെന്ന കാര്യത്തില്‍ ഡല്‍ഹി പോലീസിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് കാര്യങ്ങള്‍ വിശദീകരിക്കുന്ന സമയത്ത് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയും കോടതിയിലുണ്ടായിരുന്നു. സുപ്രീംകോടതിയിലെ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും കോടതിയിലെത്തിയിരുന്നു.