നീരവ് മോഡിയും റിലയന്‍സും തമ്മിലുള്ള ബന്ധമെന്ത്? ബാങ്ക് തട്ടിപ്പിനേക്കുറിച്ച് അറിയേണ്ട 18 കാര്യങ്ങള്‍
പഞ്ചാബ് നാഷണല് ബാങ്കില് നിന്ന് 11,400 കോടി രൂപ തട്ടിച്ച ശേഷം മുങ്ങിയ നീരവ് മോഡിയുടെ പേരുമായി ബന്ധപ്പെടുത്തിയുള്ള ട്രോളുകളായിരുന്നു കഴിഞ്ഞ ദിവസം വരം സോഷ്യല് മീഡിയയില് പ്രചരിച്ചിരുന്നത്. ഐപിഎല് തട്ടിപ്പ് നടത്തി യുകെയിലേക്ക് മുങ്ങിയ ലളിത് മോഡിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ബന്ധപ്പെടുത്തിയായിരുന്നു ട്രോളുകള്. എന്നാല് വിജയ് മല്യ നടത്തിയ തട്ടിപ്പിനേക്കാള് വലിയ തുകയുമായി മുങ്ങിയ നീരവിന്റെ ബന്ധങ്ങള് ഇന്ത്യന് വ്യവസായ ഭീമനായ റിലയന്സുമായി പോലും ഉണ്ടെന്നതാണ് വസ്തുത.
ഗുജറാത്ത് വ്യവസായിയായ ഇയാളുടെ വളരെ കുറഞ്ഞ കാലത്തിലുണ്ടായ വളര്‍ച്ചയെയും റിലയന്‍സുമായുള്ള ബന്ധത്തെയും കുറിച്ച് മാധ്യമപ്രവര്‍ത്തകനായ വര്‍ഗീസ് ആന്റണി ഫേസ്ബുക്കില്‍ കുറിക്കുന്നു. തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയും നീരവിന്റെ സഹോദരനുമായ നീഷാല്‍ വിവാഹം ചെയ്തിരിക്കുന്നത് മുകേഷ് അംബാനിയുടെ സഹോദരിയുടെ മകള്‍ ഇഷേതയെ ആണ്. ധീരുഭായിയുടെ ഇളയ സഹോദരന്‍ നേതുഭായിയുടെ മകന്‍ വിപുല്‍ അംബാനിയാണ നീരവിന്റെ കമ്പനിയുടെ സിഇഒ തുടങ്ങിയ കാര്യങ്ങളാണ് പുറത്തു വരുന്നത്.
പോസ്റ്റ് വായിക്കാം
നീരവ് മോഡി എന്ന വിദ്വാന്‍ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല് ബാങ്കില്‍ നിന്നും 11400 കോടി രൂപ അടിച്ചുമാറ്റിയ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഒന്ന് ചികയാമെന്ന് വിചാരിച്ചു. പല ദിക്കില്‍ നിന്നുള്ള സാഹിത്യങ്ങള്‍ ഗൂഗിളിന്റെ സഹായത്തില്‍ കണ്ടെത്തി വായിച്ചതില്‍ കൗതുകകരമായ നിരവധി കാര്യങ്ങളാണുള്ളത്. ഈ ആനക്കൊള്ളയുടെ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അവ ഇവിടെ അക്കമിട്ട് നിരത്തുന്നു.
1. ഡയമണ്ട് കച്ചവടക്കാരായ ഗുജറാത്തി കുടുംബത്തിലാണ് നീരവ് മോഡിയുടെ ജനനം. ബെല്‍ജിയത്തിലായിരുന്നു ബാല്യം
2. അമേരിക്കയിലെ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ വാര്‍ട്ടണ്‍ ബിസിനസ് സ്‌കൂളില്‍ നീരവ് മോഡി എം.ബി.എക്ക് ചേര്‍ന്നെങ്കിലും പാസായില്ല.
3. 1999ല്‍ ഇന്ത്യയിലെത്തിയ നീരവ് അമ്മാവനായ മെഹുള്‍ ചോക്സിയുടെ കൂടെ വജ്ര വ്യാപാരത്തിന് ഇറങ്ങി.
4. ഗിലി, ഗീതാഞ്ജലി, നക്ഷത്ര തുടങ്ങിയ ഡയമണ്ട് ബ്രാന്‍ഡുകളുടെ ഉടമയാണ് മെഹുള്‍ ചോക്സി. ഇന്ത്യയിലെ എറ്റവും വലിയ ഡയമണ്ട് ബിസിനസ് ഗ്രൂപ്പാണിത്. നീരവിന്റെ കമ്പനിയിലും ഡയറക്ടര്‍ ആയ മെഹുള്‍, പഞ്ചാബ് നാഷണല് ബാങ്കില്‍ നിന്നും പണം അടിച്ച് മാറ്റിയ കേസിലെ കൂട്ടുപ്രതിയാണ്. മുംബൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ബിസിനസ് പത്രങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അമ്മാവന്റെ സ്ഥിരം പണിയാണ് ബാങ്കുകളെ പറ്റിക്കല്‍. ഇനിയും പലതും പൊങ്ങിവരാനുണ്ടെന്നാണ് കേള്‍ക്കുന്നത്.
5. നീരവ് മോഡിയുടെ കമ്പനിയുടെ സി.ഇ.ഒ വിപുല്‍ അംബാനിയാണ്. റിലയന്‍സ് ഗ്രൂപ്പ് സ്ഥാപകന്‍ ധീരുഭായിയുടെ ഇളയ സഹോദരന്‍ നേതുഭായിയുടെ മകന്‍. മുകേഷും അനിലും വിപുലുമെല്ലാം ചേട്ടാനിയന്‍ മക്കളാണെന്നര്‍ത്ഥം. (First cousins)
6. മുകേഷ് അംബാനിയുടെ സഹോദരിയുടെ മകള്‍ ഇഷേതയെ ആണ് നീരവ് മോഡിയുടെ സഹോദരന്‍ നീഷാല്‍ കല്ല്യാണം കഴിച്ചിരിക്കുന്നത്. ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ നീഷാലാണ് തട്ടിപ്പ് കേസിലെ രണ്ടാം പ്രതി
7. മുംബൈയിലെ സെലിബ്രിറ്റി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ പ്രധാന സുഹൃത്താണ് നീരവ് മോഡിയുടെ ഭാര്യ ആമി മോഡി
8. 2014ലാണ് നീരവ് മോഡി തന്റെ ആദ്യ ഷോപ്പ് തുടങ്ങിയത്. ഡല്‍ഹിയിലെ ഡിഫന്‍സ് കോളനി റോഡിലായിരുന്നു അത്. നാല് വര്‍ഷം കൊണ്ട് റോക്കറ്റ് പോലെ കമ്പനി വളര്‍ന്നു. നിലവില്‍ 16 ഷോറൂമുകള്‍. അമേരിക്കയില്‍ മുന്നെണ്ണം. ലണ്ടണില്‍ ഒന്ന്, ചൈന, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലായി ഒമ്പതെണ്ണം, ഇന്ത്യയില്‍, ഡല്‍ഹിയില്‍ രണ്ട്, മുംബൈയില്‍ ഒന്ന് എന്നിങ്ങനെ മൂന്നെണ്ണം.
9. 2015ല്‍ ന്യൂയോര്‍ക്കിലെ കട തുറന്നത്, പിന്നീട് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപാണ്.
10. 2015 മുതല്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ നീരവ് ഉണ്ട്. 2017ലെ ഫോര്‍ബ്സ് ലിസ്റ്റിംഗ് അനുസരിച്ച് ലോകത്തെ ഏറ്റവും വലിയ സമ്പന്നരില്‍ 1234-ാം സ്ഥാനത്താണ് നീരവ് മോഡി. ഇന്ത്യയില്‍ 85-ാം സ്ഥാനത്തും.
11. 2017ല്‍ ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് 1.8 ബില്ല്യണ്‍ ഡോളറാണ് നീരവിന്റെ ആസ്തി. (പഞ്ചാബ് നാഷണല് ബാങ്കില്‍ നിന്നും ഇയാള്‍ തട്ടിച്ചെടുത്ത തുക 1.7 ബില്ല്യണ്‍ ആണെന്ന് ഓര്‍ക്കണം)
12. 11400 കോടി എന്നത് അക്കത്തിലെഴുതിയാല്‍ 12 അക്ക സംഖ്യയാണത്. 114000000000
13. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഡി ഹൗസ് ബ്രാഞ്ചില്‍ നിന്നും 143 ലെറ്റേഴ്സ് ഓഫ് അണ്ടര്‍ടേക്കിംഗ്‌സും(LoU), 224 ലെറ്റേഴ്സ് ഓഫ് ക്രെഡിറ്റ്സും(LoC) നല്‍കിയാണ് തുക തട്ടിയെടുത്തത്.
14. ഈ രേഖകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ബ്രാഞ്ചുകളില്‍ നിന്ന് നീരവിന്റെ കമ്പനി പണം പിന്‍വലിക്കുകയായിരുന്നു. നീരവ് മോഡി തിരിച്ചടച്ചില്ലെങ്കില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ഈ തുക മറ്റ് ബാങ്കുകള്‍ക്ക് നല്‍കേണ്ടി വരും. ഇത്തരത്തില്‍ ഇനിയും ആയിരക്കണക്കിന് കോടികള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് മറ്റ് ബാങ്കുകള്‍ക്ക് നല്‍കാനുണ്ട്. അത് ഉടന്‍ നല്‍കുമെന്ന് ബാങ്കിന്റെ ചെയര്‍മാന്‍ ഇന്നലെ അറിയിച്ചിട്ടുണ്ട്.
15. തൊണ്ണൂറ് ദിവസത്തേക്കാണ് ഇത്തരം ഗാരണ്ടികള്‍ ബാങ്കുകള്‍ നല്‍കാറുള്ളത്. നീരവ് മോഡിക്ക് നല്‍കിയ രേഖകളില്‍ യാതൊരു വിധ പരിശോധനകളും പിന്നീടുണ്ടായില്ല. തിരിച്ചടവും നടന്നിട്ടില്ല.
16. 2014ന് മുന്‍പ്, അതായത് യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അനധികൃതമായി രേഖകള്‍ നല്‍കിയതെന്ന് ബിജെപി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരം 2016, 2017 വര്‍ഷങ്ങളിലാണ് മുഴുവന്‍ ഗ്യാരണ്ടികളും നല്‍കിയിട്ടുള്ളത്.
17. എസ്ബിഐക്ക് പിന്നില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. 11 ലക്ഷം കോടിയാണ് ആസ്തി. അതായത് ആകെ ആസ്തിയുടെ 1% നീരവ് മോഡി കൊണ്ടുപോയി.
18. സംഭവം പുറത്തായതിന് ശേഷം രണ്ട് ദിവസത്തെ റെയ്ഡുകള്‍ വഴി നീരവ് മോഡിയുടെ 5100 കോടിയുടെ സ്വത്ത് പിടിച്ചെടുത്തതായി അന്വേഷണ സംഘം പറയുന്നു. എന്നാല്‍ ഇത് കേസിന്റെ പ്രാധാന്യം കുറക്കാനുള്ള നുണക്കഥ മാത്രമാണെന്നാണ് ചിലര്‍ പറയുന്നത്. ഡയമണ്ടുകളുടേയും മറ്റ് സ്വത്ത് വകകളുടേയും മൂല്യനിര്‍ണയം നടത്താന്‍ ഇത്ര ചുരുങ്ങിയ സമയത്തില്‍ കഴിയില്ലെന്നാണ് ഇവരുടെ അഭിപ്രായം. മാത്രമല്ല, നീരവ് മോഡിയുടെ 16 ഷോറൂമുകളില്‍ മൂന്നെണ്ണം മാത്രമാണ് ഇന്ത്യയിലുള്ളത്. ഇവയിലും ഡല്‍ഹിയിലും മുംബൈയിലുമുള്ള വീടുകളിലും റെയ്ഡ് നടത്തിയിട്ട് ആകെ സ്വത്തിന്റെ പകുതി കണ്ടെടുത്തു എന്ന് പറയുന്നത് വിശ്വസിക്കാനാകുന്നില്ല.
എന്തായാലും ഒരു കാര്യം വ്യക്തമാണ്. നരേന്ദ്ര മോഡിയുടെ ഭരണം രാജ്യത്ത് എല്ലാവര്‍ക്കും അച്ഛാ ദിന്‍ കൊണ്ടുവരുന്നില്ലെങ്കിലും ഗുജറാത്തികളായ വ്യാപാരികള്‍ക്ക് ഇത് നല്‍ക്കാലം തന്നെയാണ്. അംബാനി, അദാനി, ജൂനിയര്‍ മോഡി, ലളിത് മോഡി എന്നിങ്ങനെ ഗുജറാത്തികളായ കച്ചവടക്കാര്‍ പലതരത്തില്‍ വളര്‍ച്ചയുടെ പാതയിലാണ്. ബിജെപി എംപിയായിരുന്ന കര്‍ണാടകക്കാരന്‍ വിജയ് മല്ല്യയേപ്പോലെയുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല. ബിജെപിയുടെ നേതൃ സമവാക്യത്തിലും ഗുജറാത്തി മേല്‍ക്കൈ കാണാം. അമിത് ഷായും നരേന്ദ്ര മോഡിയിലും ചുറ്റിപ്പറ്റിയാണ് അവിടെ കാര്യങ്ങളുടെ കിടപ്പ്. ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേര് ഗുജറാത്തി ജനതാ പാര്‍ട്ടി എന്നാക്കിയാലും വലിയ കുഴപ്പമില്ലാതാകും എന്നാണ് തോന്നുന്നത്. ജിജേപി എന്ന ചുരുക്കപ്പേരില്‍ ആ പാര്‍ട്ടിയെ വിളിക്കാനും രസമായിരിക്കും.
നീരവ് മോഡി എന്ന വിദ്വാൻ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 11400 കോടി രൂപ അടിച്ചുമാറ്റിയ സംഭവത്തിന്റെ വിശദാ…
Posted by Varghese Antony on Saturday, February 17, 2018