ബുലന്ദ്ഷഹര്‍ കൊലപാതകങ്ങള്‍ അപകടം മാത്രമാണെന്ന് യോഗി ആതിഥ്യനാഥ്; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

ലക്‌നൗ: ബുലന്ദ്ഷഹര്‍ കലാപങ്ങള്ക്കിടെയുണ്ടായ അക്രമപരമ്പരയെയും കൊലപാതകങ്ങളെയും ന്യായീകരിച്ച് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ്. ബുലന്ദ്ഷഹറില് നടന്നത് അപകടമാണെന്നും ആള്ക്കൂട്ട ആക്രമണമല്ലെന്നും അദ്ദേഹം പറഞ്ഞു. ആള്ക്കൂട്ട ആക്രമണമെന്ന നിലയില് കേസുകളൊന്നും രജിസ്റ്റര് ചെയ്തിട്ടില്ലെന്നും യോഗി വ്യക്തമാക്കി.
യോഗിയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. കലാപകാരികള്‍ക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കിന്നില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം കലാപത്തിന്റെ മുഖ്യ സൂത്രധാരന്‍ ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത പോലീസ് തള്ളി.
കലാപത്തിനിടെ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍സിങ്ങിനും സുമിത് കുമാര്‍ എന്ന യുവാവിനും വെടിയേറ്റത് ഒരേ തോക്കില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തിയട്ടുണ്ട്. സ്വകാര്യ വ്യക്തികള്‍ ഉപയോഗിക്കുന്നതാണ് 32 bore തോക്കില്‍ നിന്നേറ്റ വെടിയുണ്ടയാണ് ഇരുവരുടെയും മരണത്തിന് കാരണമായിരിക്കുന്നത്. ഫോറന്‍സിക് പരിശോധന ഫലം പൂര്‍ണമായും പുറത്തുവന്നാല്‍ അന്വേഷണത്തില്‍ കാര്യമായ വഴിത്തിരിവുണ്ടാകുമെന്നാണ് കരുതുന്നത്. സംശയതോന്നിയ 50 ലധികം പേരെ പോലീസ് ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു.
പ്രതിയെന്ന സംശയിക്കുന്ന സൈനികനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സംഘം ജമ്മു കാശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് തന്നെ ഇയാളെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ബുലന്ദ്ഷഹര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറച്ച് പശുക്കളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നുണ്ടായ കലാപത്തിലാണ് സുബോധ് കുമാര്‍ കൊല്ലപ്പെടുന്നത്.
പശുക്കളെ കൊലപ്പെടുത്തി എന്നാരോപിച്ച് പ്രദേശവാസികള്‍ നടത്തിയ സമരം അക്രമാസക്തമാവുകയായിരുന്നു. അക്രമികള്‍ പോലീസ് സ്റ്റേഷന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. കലാപത്തിനിടെ പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിലെത്തിക്കുന്നതിനിടയിലാണ് ഇന്‍സ്പെക്ടര്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന.