അമ്പലവയല്‍ കൊലപാതകത്തില്‍ പുതിയ ആരോപണം; മുഹമ്മദിന്റെ കൊലയ്ക്ക് പിന്നില്‍ പെണ്‍കുട്ടികള്‍ മാത്രമല്ലെന്ന് ഭാര്യ

 | 
Ambalavayal

വയനാട് അമ്പലവയലില്‍ വയോധികനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ പുതിയ ആരോപണം. സംഭവത്തില്‍ പോലീസില്‍ കീഴടങ്ങിയ പെണ്‍കുട്ടികള്‍ മാത്രമല്ല കൊലയ്ക്ക് പിന്നിലെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ സക്കീന. പെണ്‍കുട്ടികള്‍ക്ക് തനിച്ച് കൃത്യം നടത്താനാവില്ലെന്നും ഇവരുടെ മാതാവ് രോഗിയാണെന്നും കൊലപാതകത്തിന് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നും സക്കീന പറഞ്ഞു. തന്റെ ഭര്‍ത്താവിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.

മാതാവിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കീഴടങ്ങിയ പെണ്‍കുട്ടികള്‍ മൊഴി നല്‍കിയത്. 4-ഉം 16-ഉം വയസുള്ള പെണ്‍കുട്ടികള്‍ മുഹമ്മദിന്റെ ബന്ധുക്കളാണ്. മുഹമ്മദിന്റെ വീട്ടിലായിരുന്നു പെണ്‍കുട്ടികളും മാതാവും താമസിച്ചുവന്നിരുന്നത്. കൊലയ്ക്ക് ശേഷം മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതിയെന്നും കാല്‍ മുറിച്ചു മാറ്റിയതോടെ അസ്വസ്ഥരായ ഇവര്‍ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നു.

മുറിച്ചുമാറ്റിയ കാല്‍ പെണ്‍കുട്ടികളിലൊരാള്‍ സ്‌കൂള്‍ ബാഗിലാക്കി അല്പംദൂരെ ഉപേക്ഷിച്ചു. സംഭവത്തിന് ശേഷം പെണ്‍കുട്ടികളിലൊരാളാണ് പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്. തുടര്‍ന്ന് ഡിവൈ.എസ്.പി. ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മുറിച്ചുമാറ്റിയ കാല്‍ അമ്പലവയല്‍ ആശുപത്രിക്കുന്ന് പരിസരത്തുനിന്നാണ് കണ്ടെടുത്തത്. സംഭവത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടികളെയും മാതാവിനെയും സ്ഥലത്ത് എത്തിച്ചിരുന്നു.