എന്നോട് ഒരുപെൺകുട്ടിയും പരാതി പറഞ്ഞിട്ടില്ല, രാജി തീരുമാനം രാഹുൽ സ്വയം എടുത്തത്- സണ്ണി ജോസഫ്
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെച്ചത് സ്വന്തം തീരുമാനപ്രകാരമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പാർട്ടിക്കും പ്രവർത്തകർക്കും ബുദ്ധിമുണ്ടാക്കാതിരിക്കാൻ രാഹുലെടുത്ത തീരുമാനമാണ് രാജിയെന്ന് മനസ്സിലാക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'രാഹുൽ മാങ്കൂട്ടത്തിലിന് ഒരു നിർദേശവും ഞാൻ നൽകിയിട്ടില്ല. അദ്ദേഹത്തിന്റെ നിലപാട് കൊണ്ടോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ പാർട്ടിപ്രവർത്തകർക്ക് യാതൊരു പ്രയാസവും ഉണ്ടാകാൻ പാടില്ല എന്ന ധാരണയുടെ അടിസ്ഥാനത്തിലോ മാധ്യമങ്ങളുടെ മുമ്പിൽ രാജി പ്രഖ്യാപിച്ചു. അതാണ് ഞാൻ കേട്ടതും മനസ്സിലാക്കിയതും. ഒരു പെൺകുട്ടിയും എന്നോട് ഒരിക്കലും വാക്കാലോ ഫോണിലോ രേഖാമൂലമോ നൽകിയിട്ടില്ല. എന്റെ മുമ്പിൽ ആരും ശ്രദ്ധയിൽ പെടുത്തിയിട്ടില്ല, സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവിനോട് പെൺകുട്ടി പരാതി പറഞ്ഞിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, അക്കാര്യം തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാഹുൽ മാങ്കൂട്ടത്തിൽ തന്നെ പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും ആരോപിച്ച് നടി റിനി ആന്‍ ജോര്‍ജ് ആണ് ബുധനാഴ്ച വെളിപ്പെടുത്തല്‍ നടത്തിയത്. ആരുടെയും പേര് പറയാതെയായിരുന്നു ആരോപണങ്ങളെങ്കിലും പാര്‍ട്ടി ഗ്രൂപ്പുകളില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ച് തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്.
ഒരു പ്രവാസി എഴുത്തുകാരിയും രാഹുലിന്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതോടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമായി. ആരോപണങ്ങള്‍ക്ക് രാഹുല്‍ മറുപടി പറയണമെന്നും തെറ്റായ ആരോപണമാണ് ഉന്നയിച്ചതെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരെ കേസ് കൊടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.സ്നേഹ പ്രതികരിച്ചിരുന്നു. സംഘടനാ വാട്‌സാപ്പ് ഗ്രൂപ്പിലായിരുന്നു സ്നേഹയുടെ പ്രതികരണം.
