ഡേവിഡ് ജൂലിയസ്, ആഡം പറ്റപോഷിയൻ എന്നിവർക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്ക്കാരം

 | 
nobel

ശരീരത്തിൽ ചൂടും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന റിസെപ്ടറുകൾ കണ്ടെത്തിയ അമേരിക്കൻ ഗവേഷകർക്ക് 2021 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്ക്കാരം. ബയോകെമിസ്റ്റായ ഡേവിഡ് ജൂലിയസ്, ആഡം പറ്റപോഷിയൻ എന്നിവരാണ് നൊബേൽ  ജേതാക്കൾ. 10 ലക്ഷം ഡോളർ സമ്മാനത്തുക ഇരുവർക്കുമായി ലഭിക്കും. 

സ്പർശവും വേദനയും ചൂടുമൊക്കെ ഏൽക്കുമ്പോൾ, നമ്മുടെ ശരീരം എങ്ങനെ വൈദ്യുതസ്പന്ദനങ്ങളായി അവ നെർവ് സിസ്റ്റത്തിൽ   എത്തിക്കുന്നു എന്ന കണ്ടെത്തലാണ് ഇവർ നടത്തിയത്. 

വേദന മാറ്റാൻ പുതിയ വഴി കണ്ടെത്താൻ സഹായിക്കുന്ന കണ്ടെത്തലാണിതെന്ന് വിലയിരുത്തപ്പെടുന്നു. 'സുപ്രധാനവും വലിയ മാനങ്ങളുള്ളതുമായ കണ്ടെത്തലാണിത്' -നൊബേൽ പുരസ്‌കാര കമ്മറ്റിയിലെ തോമസ് പേൾമാൻ പറഞ്ഞു.  

ന്യൂയോർക്കിൽ 1955 ൽ ജനിച്ച ജൂലിയസ്, ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ നിന്നാണ് പി.എച്ച്.ഡി.നേടിയത്. നിലവിൽ സാൻഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രഫസറാണ്.

1967 ൽ ലബനണിലെ ബെയ്‌റൂട്ടിൽ ജനിച്ച പറ്റപോഷിയൻ, യു.എസിൽ പസദേനയിലെ കാലിഫോർണിയ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നാണ് പി.എച്ച്.ഡി. നേടിയത്. നിലവിൽ കാലിഫോർണിയയിലെ ലാ ഹോലയിലെ സ്‌ക്രിപ്പ്‌സ് റിസർച്ചിൽ പ്രൊഫസറാണ്.