ഒമിക്രോണ്‍ ഉയര്‍ന്ന അപകട സാധ്യതയുള്ളത്; പടര്‍ന്നുപിടിച്ചാല്‍ പ്രത്യാഘാതം ഗുരുതരമെന്ന് ഡബ്ല്യുഎച്ച്ഒ

 | 
Omicron

കോവിഡ് ഒമിക്രോണ്‍ വകഭേദം പടര്‍ന്നു പിടിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന. പുതിയ വകഭേദം ഉയര്‍ന്ന അപകട സാധ്യതയുള്ളതാകാമെന്നും ഇതിന്റെ തീവ്രത, വ്യാപനശേഷി എന്നിവയില്‍ പഠനത്തിലൂടെ മാത്രമേ കൃത്യത ലഭിക്കൂ എന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു. എന്നാല്‍ ഈ വകഭേദവുമായി ബന്ധപ്പെട്ട് ഒരു മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

ഒരാഴ്ച മുന്‍പാണ് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിലാണ് ബി.1.1 529 എന്ന പുതിയ വകഭേദത്തെ കണ്ടെത്തിയത്. ഗ്രീക്ക് അക്ഷരമാലയിലെ ഒമിക്രോണ്‍ എന്ന അക്ഷരത്തിന്റെ പേര് ഇതിന് നല്‍കുകയായിരുന്നു. പുതിയ വൈറസ് വകഭേദം സംബന്ധിച്ച പഠനത്തിന് ആഴ്ചകള്‍ വേണ്ടിവന്നേക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

ഈ വകഭേദം അപകടകാരിയാണെന്നതിന് ഇതുവരെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ നേരത്തേ പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദം മറ്റു ചില രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങള്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.