ചിലർ പാർട്ടി വിട്ടതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് പ്രതിപക്ഷനേതാവ്; അനില്‍കുമാറിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

 | 
pt and vd


ഒരു ആള്‍ക്കൂട്ടമല്ല, ജനങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു പ്രസ്ഥാനമായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനിടയില്‍ ചിലര്‍ വിട്ടു പോകുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എസ്.ഡി.പി.ഐ സഹായത്തോടെ ഈരാറ്റുപേട്ടയില്‍ ഭരണം പിടിച്ച സി.പി.എമ്മിനെയാണ് മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയെന്ന് കെ.പി അനില്‍കുമാര്‍ വിശേഷിപ്പിക്കുന്നത്. ഇത്ര നല്ല ബോധ്യം ഉണ്ടായിരുന്നെങ്കില്‍ അനില്‍കുമാര്‍ നേരത്തെ തന്നെ സി.പി.എമ്മില്‍ പോകാതിരുന്നത് എന്തുകൊണ്ടാണെന്നും വി.ഡി സതീശൻ ചോദിച്ചു  

സംഘടനയുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് നല്ലരീതിയില്‍ കൊണ്ടു പോകാനുള്ള ശ്രമമാണ് കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്തില്‍ നടക്കുന്നത്. ചില കാര്യങ്ങളിലുണ്ടായ അഭിപ്രായഭിന്നതകള്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് നല്ലരീതിയില്‍ പരിഹരിച്ചാണ് മുന്നോട്ടുപോകുന്നത്. ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അതിനിടയില്‍ ചിലര്‍ വിട്ടു പോകുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല. രണ്ടു പേര്‍ക്കെതിരെ നടപടി എടുത്തിരുന്നു. അതില്‍ ഒരാളുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കെ.പി.സി.സി പ്രസഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. വിട്ടുവീഴ്ചയോടെയുള്ള തീരുമാനം എടുക്കണമെന്നുള്ളത് കൊണ്ടാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. 

അനില്‍കുമാര്‍ വിട്ടു പോയതില്‍ പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ല. പാര്‍ട്ടിയോട് ആളുകള്‍ക്ക് സ്‌നേഹം കൂടും. പാര്‍ട്ടിയെ കുറിച്ച് ബഹുമാനം ഉണ്ടാകും. ഇനിയും ആള്‍ക്കൂട്ടമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായതിന് ശേഷം പാര്‍ട്ടിയെന്ന നിലയില്‍ നല്ല രീതിയിലാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകന്നത്. കോണ്‍ഗ്രസില്‍ സംഘപരിവാറുമായി ബന്ധവുള്ള ഒരാളുമില്ല. ഒരു വര്‍ഗീയ ശക്തികളുമായും കൂട്ടുകെട്ടുണ്ടാക്കുകയോ മതേതരത്വ കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്യില്ല. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരു പോലെ കൈകാര്യം ചെയ്യും. തെരഞ്ഞടുപ്പ് ജയം മുന്‍നിര്‍ത്തി പോലും നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കെ.പി അനില്‍കുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളും എംഎൽഎമാരുമായ  പി ടി തോമസും ഷാഫി പറമ്പിലും. കഷ്ടകാല സമയത്തും പാർട്ടിയോടൊപ്പം നിൽക്കുന്നവരെയാണ് കോൺ​ഗ്രസിനാവശ്യമെന്ന് പി.ടി തോമസ് പറഞ്ഞു. അനില്‍കുമാര്‍ പാര്‍ട്ടി വിടുന്നത് എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച ശേഷമാണെന്നും അദേഹം കൂട്ടിച്ചേർത്തു.  ഇവരാണ് മുമ്പ് താക്കോൽ സ്ഥാനത്തിരുന്ന് നിരവധി പേരെ വെട്ടിക്കളഞ്ഞത്. പാർട്ടിക്ക് നൽകിയ വിശദീകരണം ശരിയല്ലാത്തത് കൊണ്ടാണ് പാർട്ടി വിട്ടോടിയതെന്നും പി ടി തോമസ് പറഞ്ഞു.

 കോണ്‍ഗ്രസ് വികാരം ഉള്‍ക്കൊള്ളാത്ത ആളെന്നായിരുന്നു അനിൽകുമാർ എന്നായിരുന്നു ഷാഫി പറമ്പിലിന്റെ വിമര്‍ശനം. അനിൽകുമാറിൻ്റെയത്ര  അവസരം ലഭിക്കാത്ത നിരവധി പ്രവര്‍ത്തകര്‍ കോൺഗ്രസിലുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റോ കെപിസിസി ഭാരവാഹിയോ ആകാത്തവരാണ് കൂടുതൽ പേരും. അനിൽകുമാറിനെ രണ്ടുതവണ നിയമസഭാ സീറ്റിലേക്ക് പരിഗണിച്ചെന്നതും ഷാഫി പറമ്പില്‍ ഓർമ്മിപ്പിച്ചു.

രാവിലെ കോൺ​ഗ്രസ് വിട്ട കെ.പി അനിൽകുമാർ സിപിഎമ്മിൽ ചേർന്നിരുന്നു . ഇതിന്റെ ഭാ​ഗമായി  എകെജി സെന്ററിൽ  എത്തിയ അനിൽകുമാറിനെ  കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു, ഉപാധികളില്ലാതെയാണ് താൻ സിപിഎമ്മിലേക്ക്  വന്നതെന്ന് അനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.  പദവി സി.പി.ഐ.എം പിന്നീട് തീരുമാനിക്കും.ചുമന്ന് ഷാൾ അണിയച്ചായിരുന്നു കോടിയേരി സ്വീകരിച്ചത്.