മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയില്‍ താഴെ മതിയെന്ന് മേല്‍നോട്ട സമിതി; സുപ്രീം കോടതിയെ അറിയിക്കും

 | 
Mullaperiyar

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയില്‍ താഴെ മതിയെന്ന് മേല്‍നോട്ട സമിതി. സമീപകാലത്തെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. ഇക്കാര്യം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. കേരളത്തിന്റെ ആവശ്യങ്ങള്‍ മേല്‍നോട്ട സമിതിക്ക് ബോധ്യപ്പെട്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പുതിയ അണക്കെട്ടെന്ന തീരുമാനത്തിലേക്ക് എത്താനാകുമെന്നും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച ചേര്‍ന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ ജലനിരപ്പ് 142 അടിയാക്കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 137 അടിയില്‍ ജലനിരപ്പ് നിലനിര്‍ത്തണമെന്നായിരുന്നു കേരളം നല്‍കിയ നിര്‍ദേശം. ഇതേത്തുടര്‍ന്ന് നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് ശനിയാഴ്ച വരെ 138 അടിയില്‍ ജലനിരപ്പ് നിലനിര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു.

കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുകയാണ്. മുല്ലപ്പെരിയാറില്‍ അധികജലം എത്തുകയും ഒഴുക്കി കളയേണ്ട അവസ്ഥ വരികയും ചെയ്താല്‍ ഇടുക്കി അണക്കെട്ടിലേക്ക് ഈ വെള്ളം എത്തിച്ചേരുമെന്ന് കേരളം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് റൂള്‍ കര്‍വ് പാലിക്കാമെന്ന് തമിഴ്‌നാട് സമ്മതിച്ചത്. നിലവില്‍ 137.60 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

ഡാമിലേക്ക് സെക്കന്‍ഡില്‍ 2398 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്. സെക്കന്‍ഡില്‍ 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതോടെയാണ് നീരൊഴുക്ക് കുറഞ്ഞത്. എന്നാല്‍ ന്യൂനമര്‍ദ്ദം മൂലം മഴ ശക്തമായേക്കാമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് വീണ്ടും ജലനിരപ്പ് ഉയര്‍ന്നേക്കാമെന്ന സൂചനയാണ് നല്‍കുന്നത്.