നാല് പേർക്ക് പത്മവിഭൂഷൺ; നാല് മലയാളികൾക്ക് പത്മശ്രീ

ജനറൽ ബിപിൻ റാവത്ത്,  രാധേശ്യാം ഖേംക, കല്യാൺ സിങ്,  പ്രഭാ ആത്രെ എന്നിവർക്ക് പത്മവിഭൂഷൺ; പുരസ്ക്കാരം നിരസിക്കുന്നതായി ബുദ്ധദേവ് ഭട്ടാചാര്യ

 | 
award

ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നാല് പേർക്കാണ് പത്മവിഭൂഷൺ നൽകുന്നത്.  ജനറൽ ബിപിൻ റാവത്ത്,  രാധേശ്യാം ഖേംക, കല്യാൺ സിങ്,  പ്രഭാ ആത്രെ എന്നിവർക്കാണ് പുരസ്ക്കാരം. ഇതിൽ പ്രഭാ ആത്രെ ഒഴികെ മൂന്നും മരണാനന്തര പുരസ്ക്കാരമാണ്.  ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, എഴുത്തുകാരി  പ്രതിഭാ റായ്, സിറം ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ സൈറസ് പൂനവാല, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഡെല, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബറ്റിന്റെ സി.ഇ.ഒ സുന്ദർ പിച്ചൈ എന്നിവർ അടക്കം 17 പേർക്ക് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചു. 

എന്നാൽ പുരസ്ക്കാരം നിരസിക്കുന്നതായി ബുദ്ധദേവ് ഭട്ടാചാര്യ അറിയിച്ചു. പത്മഭൂഷൺ നിരസിക്കുന്നു എന്ന് ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സീതാറാം യെച്ചൂരി ട്വിറ്ററിൽ പങ്കുവച്ചു. 

107 പർക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കവി പി.നാരായണകുറുപ്പ്, കളരിയാശാൻ ശങ്കരനാരായണ മേനോൻ ചുണ്ടിയിൽ, വെച്ചൂർ പശുക്കളെ സംരക്ഷിക്കുന്ന ശോശാമ്മ ഐപ്പ്, സാമൂഹിക പ്രവർത്തക കെ.വി.റാബിയ എന്നിവർക്ക് കേരളത്തിൽ നിന്ന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. ഇന്ത്യയ്ക്കുവേണ്ടി ടോക്യേ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടി ചരിത്രം സൃഷ്ടിച്ച് നീരജ് ചോപ്രയ്ക്കും പത്മശ്രീ നൽകും.