പാലക്കാട്ട് കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടുകുട്ടികൾ മരിച്ചു

 ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
 | 
Car fire palakkad

പാലക്കാട് പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റവരില്‍ രണ്ടുകുട്ടികൾ മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മക്കളായ എംലീന മരിയ മാര്‍ട്ടിന്‍ (4), ആൽഫ്രഡ് മാർട്ടിൻ(6) എന്നിവരാണ് ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചത്. ഗുരുതരമായി പരിക്കേറ്റ എംലീനയും ആൽഫ്രഡും എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെ എംലീനയും മണിക്കൂറുകൾക്കുള്ളിൽ ആൽഫ്രഡും മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തില്‍ മാരകമായി പൊള്ളലേറ്റ എല്‍സിയും എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കാര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. അപകടത്തില്‍ പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്റെ ഭാര്യ എല്‍സി (37), മക്കളായ അലീന (10), ആല്‍ഫ്രഡ് (ആറ്), എംലീന (നാല്), എല്‍സിയുടെ അമ്മ ഡെയ്‌സി (65) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരിൽ അലീന അപകടനില തരണംചെയ്തതായാണ് വിവരം.

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ എല്‍സി ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിനുമുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഒരുമണിക്കൂറിനുശേഷം മക്കള്‍ക്കൊപ്പം പുറത്തുപോകാനായി കാറില്‍ക്കയറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീ പിടിക്കയായിരുന്നു എന്നാണ് വിവരം. തീ ആളിക്കത്തുന്നതുകണ്ട് വീടിനുമുന്നിലെത്തിയ പ്രദേശവാസികള്‍ കണ്ടത് ശരീരമാസകലം പൊള്ളലേറ്റ എല്‍സിയെയാണ്. കുട്ടികളെ എല്‍സിതന്നെയാണ് കാറില്‍ നിന്നും പുറത്തെത്തിച്ചതെന്നും അവര്‍ പറഞ്ഞു.

കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എല്‍സിയുടെ അമ്മ ഡെയ്‌സിക്ക് പൊള്ളലേറ്റത്. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സമീപത്തെ കിണറില്‍നിന്നും വെള്ളം പമ്പുചെയ്താണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് സ്ഥലത്തെത്തിയ ചിറ്റൂര്‍ സിഐ ജെ. മാത്യു പറഞ്ഞു.