പിങ്ക് പോലീസിന്റെ പരസ്യവിചാരണ; നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

 | 
pink police

ആറ്റിങ്ങല്‍ പരസ്യ വിചാരണയില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ഹൈക്കോടതിയില്‍ അറിയിച്ച് സര്‍ക്കാര്‍. പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിത പരസ്യ വിചാരണ നടത്തിയ എട്ടു വയസുകാരി നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടിക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും എത്ര നല്‍കാനാകുമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

ഇതിന് മറുപടിയായി നല്‍കിയ വിശദമായ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്. പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ ഭാഗത്ത് വീഴ്ചയുണ്ടായി. അതിന് നിയമാനുസൃതം സ്വീകരിക്കാവുന്ന നടപടികള്‍ എടുത്തു കഴിഞ്ഞു.

ഇതിനപ്പുറം മറ്റു നടപടികള്‍ നിയമപ്രകാരം പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ സ്വീകരിക്കാന്‍ കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. പെണ്‍കുട്ടിയോട് ഉദ്യോഗസ്ഥ മോശമായി സംസാരിക്കുന്നത് കേട്ടിട്ടില്ലെന്ന് നാല് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഇവയും സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.