ഹരിതയുടെ പരാതിയില്‍ ഖേദപ്രകടനം നടത്തി പി.കെ.നവാസ്; ആരോപണം നിഷേധിച്ച് പോസ്റ്റ്

ഹരിത ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ടാണ് നവാസിന്റെ ഖേദപ്രകടനം
 | 
Haritha
ഹരിതയുടെ പരാതിയില്‍ ഖേദ പ്രകടനം നടത്തി എംഎസ്എസ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്.

ഹരിതയുടെ പരാതിയില്‍ ഖേദ പ്രകടനം നടത്തി എംഎസ്എസ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്. ഹരിത ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ടാണ് നവാസിന്റെ ഖേദപ്രകടനം. മുസ്ലീം ലീഗ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഖേദപ്രകടനം എന്നാണ് നവാസ് ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. പരാതിയില്‍ പരാമര്‍ശിക്കപ്പെട്ട യോഗത്തില്‍ ആരെയും വ്യകതിപരമായോ, ലിംഗപരമായോ ആക്ഷേപിക്കുംവിധമുള്ള ഒരു സംസാരവും ഞാന്‍ നടത്തിയിട്ടില്ല. ഒരു വനിതാ പ്രവര്‍ത്തകയുള്‍പ്പെടെ മുപ്പതോളം  പേര്‍ പങ്കെടുത്ത യോഗത്തിലെ സംസാരത്തില്‍ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ലെന്നും നവാസ് പറയുന്നു. 

യോഗത്തില്‍ പങ്കെടുത്ത സഹപ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ , തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്തുത കമ്മിറ്റിയില്‍ തന്നെ ഈ വിഷയം ഉന്നയിക്കുകയോ പ്രതിഷേധം അറിയിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ പരാതിക്കാരുടെ തെറ്റിദ്ധാരണ തിരുത്താനും ആവശ്യമെങ്കില്‍ ക്ഷമ  പറയാനും തയ്യാറാകുമായിരുന്നുവെന്നും നവാസ് പോസ്റ്റില്‍ പറയുന്നു. ആരോപണവിധേയരായ നേതാക്കള്‍ ഖേദപ്രകടനം നടത്തിയാല്‍ മതിയെന്നായിരുന്നു മുസ്ലീം ലീഗ് നേതൃത്വം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഹരിതയോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

പോസ്റ്റ് വായിക്കാം

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചില പരാമർശങ്ങൾ നടത്തി എന്ന പരാതിയുമായി ബന്ധപ്പെട്ടുള്ള വിശദീകരണം.

പരാതിയിൽ പരാമർശിക്കപ്പെട്ട യോഗത്തിൽ ആരെയും വ്യകതിപരമായോ, ലിംഗപരമായോ ആക്ഷേപിക്കുംവിധമുള്ള ഒരു സംസാരവും ഞാൻ നടത്തിയിട്ടില്ല.

സ്ത്രീകളോടും, മുതിർന്നവരോടും, കുട്ടികളോടും ബഹുമാനാദരവുകളോടെ സംസാരിക്കാനാണ് ഇത് വരെ ശീലിച്ചിട്ടുള്ളത്. ഇനിയും അങ്ങിനെ തന്നെയായിരിക്കും.

എന്നാൽ എൻ്റെ സംസാരത്തിൽ സ്ത്രീ വിരുദ്ധതയും വ്യക്തി ആക്ഷേപവും ഉണ്ടായെന്ന പരാതി സഹപ്രവർത്തകരായ ഹരിത ഭാരവാഹികൾ നേതൃത്വത്തിന് നൽകിയിരുന്നു.

ഈ വിഷയത്തിൽ

നിരവധി തവണ നേതാക്കൾ ഉത്തരവാദിത്വപെട്ടവരുമായി സംസാരിച്ചിരുന്നെങ്കിലും പ്രശ്നങ്ങൾ പരിഹാരത്തിലേക്ക് എത്തിയിരുന്നില്ല.

വീണ്ടും ഇതേ വിഷയത്തിൽ ഇന്നലെ നടന്ന യോഗത്തിലേക്ക് പാർട്ടി നേതാക്കൾ വിളിച്ച് വരുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ പ്രശ്നങ്ങൾ അവസാനിക്കാൻ പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാൻ തയ്യാറാണെന്ന് നേതാക്കളെ അറിയിക്കുകയും ചെയ്തു.

ഒരു വനിതാ പ്രവർത്തകയുൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്ത യോഗത്തിലെ സംസാരത്തിൽ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല.

യോഗത്തിൽ പങ്കെടുത്ത

സഹപ്രവർത്തകരിൽ ആർക്കെങ്കിലും

ഏതെങ്കിലും തരത്തിൽ , തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നു.

പ്രസ്തുത കമ്മിറ്റിയിൽ തന്നെ ഈ വിഷയം ഉന്നയിക്കുകയോ പ്രതിഷേധം അറിയിക്കുകയോ ചെയ്തിരുന്നുവെങ്കിൽ പരാതിക്കാരുടെ തെറ്റിദ്ധാരണ തിരുത്താനും ആവശ്യമെങ്കിൽ ക്ഷമ പറയാനും തയ്യാറാകുമായിരുന്നു.

പാർട്ടി അച്ചടക്കവും പാർട്ടിയുമാണ് പ്രധാനം, ആഴ്ചകളായി പലതരത്തിലുള്ള വാർത്തകൾ പ്രചരിക്കുമ്പോഴും ഒരു വാക്ക് പോലും മാധ്യമങ്ങൾക്ക് മുന്നിൽ പറയാതിരുന്നതും സോഷ്യൽ മീഡിയ വഴി പ്രതികരിക്കാതിരുന്നതും വിഷയത്തിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ ആരും പത്രസമ്മേളനങ്ങളോ പ്രതികരണങ്ങളോ പാടില്ലെന്ന എന്റെ പാർട്ടിയുടെ അച്ചടക്കത്തിന്റെയും നേതാക്കളുടെ നിർദ്ദേശത്തിന്റെയും ഭാഗമായിട്ടായിരുന്നു.

ഇന്ന് വിഷയത്തിൽ പാർട്ടി തീർപ്പ് കൽപ്പിച്ചിരിക്കുന്നു.

പാർട്ടി പറഞ്ഞാൽ അതിനപ്പുറം ഒരടി വെക്കില്ല.

വിവാദങ്ങൾ ഇവിടെ അവസാനിക്കട്ടെ.

തിരഞ്ഞെടുപ്പാനന്തര മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ നിന്ന് ഒരു വിവാദമെങ്കിലും അകന്ന് നിൽക്കട്ടെ.

താലിബാൻ ലീഗെന്നും, സ്ത്രീ വിരുദ്ധ പാർട്ടിയെന്നുമുള്ള പ്രചരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുമ്പോൾ വേദനിക്കുന്നത് സാധാരണക്കാരായ അനേകായിരം പ്രവർത്തകരുടെ ഹൃദയമാണ്. അവരിൽ ഒരുവനായി ആ വേദനയെ ഉൾക്കൊള്ളുന്നു.

പികെ നവാസ്‌

(പ്രസിഡന്റ്, msf കേരള)