ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

 | 
isro

ഐഎസ്ആർഒയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഗഗൻയാൻ വിക്ഷേപണത്തിന് മുന്നോടിയായി നടത്തിയ നിർണ്ണായക പരീക്ഷണം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രശംസ. ഗഗൻയാൻ വിക്ഷേപണത്തിലേക്ക് നാം ഒരു പടി കൂടി അടുത്തിരിക്കുകയാണെന്നും ഇസ്രോയിലെ ശാസ്ത്രജ്ഞർക്ക് എല്ലാവിധ ആശംസകളും നേരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടിയന്തര സാഹചര്യത്തിൽ ബഹിരാകാശ സഞ്ചാരികളെ റോക്കറ്റിൽ നിന്നും സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണമായിരുന്നു ഇന്ന് രാവിലെ നടന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് വിക്ഷേപണം നടത്തിയത്.  9 മിനിറ്റ് 51 സെക്കൻഡിലാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. റോക്കറ്റിൽ നിന്ന് വേർപ്പെട്ട ക്രൂ മൊഡ്യൂൾ പാരച്യൂട്ടുകളുടെ സഹായത്തോടെ കടലിൽ പതിച്ചു.

17 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് മൊഡ്യൂൾ വേർപെട്ട് കടലിലേയ്ക്ക് സുരക്ഷിതമായി ഇറക്കിയത്. ശ്രീഹരിക്കോട്ടയിൽ പത്ത് കിലോമീറ്റർ അകലെ നങ്കൂരമിട്ടിട്ടുള്ള നേവിയുടെ കപ്പലിലാണ് ക്രൂ മൊഡ്യൂൾ ഇറങ്ങുക. ടെസ്റ്റ് മെഡ്യൂൾ അബോർട് മിഷൻ എന്നാണ് പരീക്ഷണ ദൗത്യത്തിന് നൽകിയിട്ടുള്ള പേര്. സിംഗിൾ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ദൗത്യത്തിന് ഉപയോഗിച്ചത്. അപകട സാധ്യതയുള്ള ഇടങ്ങളിൽ ഇത്തരത്തിൽ തുടർ പരീക്ഷണങ്ങൾ നടത്തും. അതിനു ശേഷം, മനുഷ്യരില്ലാതെ ഒരു പര്യവേഷണം കൂടി നടത്തിയ ശേഷമാകും മനുഷ്യരെയും കൊണ്ട് ഗഗൻയാൻ കുതിക്കുക.