തടവുകാർക്ക് ഇനി മട്ടനുണ്ടാകില്ല; ജയിലുകളിൽ പുതിയ പരിഷ്കാരങ്ങൾ വരുമെന്ന് ഡിജിപി

സുരക്ഷക്ക് ആധുനിക സംവിധാനങ്ങൾ കൊണ്ടുവരും
 | 
S Sreejith

സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ജയിൽ മേധാവി ഡി.ജി.പി. എസ്. ശ്രീജിത്ത്. ആഡംബര ഭക്ഷണം എന്നതിനേക്കാൾ, തടവുകാരുടെ ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ഭക്ഷണം നൽകാനാണ് തീരുമാനമെന്ന് മാതൃഭുമി ഡോക്ടോമിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ജയിൽ സുരക്ഷയ്ക്കായി എ.ഐ. പോലുള്ള ആധുനിക സാങ്കേതികവിദ്യയുടെ സഹായം കൂടുതൽ പ്രയോജനപ്പെടുത്തുമെന്നും ബിജു പങ്കജിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ശ്രീജിത്ത് പറഞ്ഞു. 

ആഡംബര ഭക്ഷണം നൽകുന്നതിനേക്കാൾ, ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ഭക്ഷണക്രമം നടപ്പാക്കാനാണ് നീക്കം. തിരുവനന്തപുരം സെൻട്രൽ ജയിലിലെ 869 തടവുകാരിൽ 265 പേർ മാനസിക രോഗങ്ങൾക്കും 15 പേർ എച്ച്.ഐ.വി. ബാധയ്ക്കും  18 പേർ ടി.ബി. തുടങ്ങിയ അസുഖങ്ങൾക്കും ചികിത്സ തേടുന്നവരാണ്. 88 പേർ നിത്യവും മരുന്ന് കഴിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുന്നവരാണ്. ഇവർക്ക് ഡോക്ടർമാർ നിർദേശിക്കുന്ന പോഷകാഹാരം നൽകുന്നതുവഴി സർക്കാരിന്റെ ചികിത്സാ ചെലവ് കുറയ്ക്കാൻ സാധിക്കും. മട്ടൺപോലുള്ള റെഡ് മീറ്റുകൾ ആരോഗ്യപ്രശ്‌നങ്ങൾക്കും ദുർമേദസിനും കാരണമാകുന്നതിനാലും വില കൂടുതലായതിനാലും അവ ഒഴിവാക്കി, ശരീരത്തിന് ദോഷംവരാത്തതും സാമ്പത്തികമായി ലാഭകരവുമായ ഭക്ഷണരീതികൾ നടപ്പിലാക്കാനാണ് ശ്രമമെന്നും ഡി.ജി.പി. പറഞ്ഞു.

ജയിൽ സുരക്ഷയ്ക്കായി ആധുനിക സാങ്കേതികവിദ്യയുടെ സഹായം കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു. വിയ്യൂർ ജയിലിൽ ഇതിനോടകം ഡ്രോൺ നിരീക്ഷണം പരീക്ഷിച്ചു കഴിഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ 24 മണിക്കൂറും നേരിട്ട് നിരീക്ഷിക്കുന്നതിന് പകരം, എ.ഐ. ഉപയോഗിച്ച് ക്രിട്ടിക്കൽ ഇൻസിഡന്റുകൾ കണ്ടെത്താനുള്ള സംവിധാനമേർപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലിനുള്ളിൽ കത്തിപോലുള്ള ആയുധങ്ങൾ കണ്ടെത്തുകയോ അല്ലെങ്കിൽ വലിയ തോതിലുള്ള കൂട്ടംചേരലുകളുണ്ടാവുകയോ ചെയ്താൽ സിസ്റ്റംതന്നെ ഉടൻ ഉദ്യോഗസ്ഥർക്ക് അലേർട്ടുകൾ നൽകും. സുരക്ഷാ കാര്യങ്ങൾ സാങ്കേതികവിദ്യയ്ക്ക് വിട്ടുനൽകുന്നതിലൂടെ, ഉദ്യോഗസ്ഥരുടെ സേവനം പൂർണമായും തടവുകാരുടെ മാനസിക പരിവർത്തനത്തിനായി പ്രയോജനപ്പെടുത്താൻ കഴിയുമെന്നും ഡി.ജി.പി. പറഞ്ഞു.