പൊതുവേദിയിലെ പരാമര്‍ശം; മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി അനുപമയും അജിത്തും

 | 
Saji Cheriyan

മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി അനുപമയും അജിത്തും. പൊതുവേദിയില്‍ തങ്ങളെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിലാണ് ഇവര്‍ പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയത്. കാര്യവട്ടം ക്യാമ്പസില്‍ നടന്ന പരിപാടിയിലാണ് മന്ത്രി ഇവരെക്കുറിച്ച് സംസാരിച്ചതെന്നതിനാല്‍ പരാതി ശ്രീകാര്യം പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറി.

സുഹൃത്തിന്റെ ഭാര്യയെ പ്രേമിച്ചുവെന്നതും രണ്ടും മൂന്നും കുട്ടികളുണ്ടെന്നതും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് അജിത്ത് പരാതിയില്‍ പറയുന്നു. ആരോടൊപ്പം ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഹനിക്കുന്നതാണ് മന്ത്രിയുടെ പരാമര്‍ശം. ഇതു സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തയിലെയും മന്ത്രിയുടെ പരാമര്‍ശത്തിലെയും യാഥാര്‍ത്ഥ്യം പരിശോധിക്കണമെന്നതാണ് പരാതിയിലെ ആവശ്യം.

സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം കാമ്പസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. 'കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം' എന്നായിരുന്നു മന്ത്രി പറഞ്ഞത്.

തനിക്കും മൂന്ന് പെണ്‍കുട്ടികളുള്ളതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്. പഠിപ്പിച്ച് വളര്‍ത്തി ഒരു സ്ഥാനത്തെത്തിയപ്പോള്‍ മാതാപിതാക്കള്‍ എന്തൊക്കെ സ്വപ്നം കണ്ടിട്ടുകാം. എന്നാല്‍ ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പമാണ് പോയത്. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.