വെളിപ്പെടുന്നത് സങ്കുചിത ചിന്താഗതി; പാലാ ബിഷപ്പിനെതിരെ പി.ചിദംബരം

 | 
Chidambaram
നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം

നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ലവ് എന്നതും നാര്‍കോട്ടിക്സ് എന്നതും യാഥാര്‍ത്ഥ്യമാണെങ്കിലും ജിഹാദ് എന്ന പദം, 'ലവി'നോടും 'നാര്‍ക്കോട്ടിക്സി'നോടും ചേര്‍ത്തുവെക്കുമ്പോള്‍ വെളിപ്പെടുന്നത് സങ്കുചിത ചിന്താഗതിയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ചിദംബരം പറഞ്ഞു.

യുവാക്കളെയും യുവതികളെയും ഭയപ്പെടുത്താന്‍ ഹിന്ദു വര്‍ഗീയവാദികള്‍ കണ്ടെത്തിയ രാക്ഷസനായിരുന്നു ലവ് ജിഹാദ്. നാര്‍ക്കോട്ടിക് ജിഹാദാണ് പുതിയ രാക്ഷസന്‍. അതിന്റെ സൃഷ്ടികര്‍ത്താവ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പോലെ ഒരു ബിഷപ്പ് ആയതില്‍ എനിക്കും ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കും വേദനയുണ്ട്. ഹിന്ദുമതത്തെ അല്ലെങ്കില്‍  ക്രിസ്തുമതത്തെ ഒരു വശത്തും, മുസ്ലിം മതത്തെ മറുവശത്തും നിര്‍ത്തി അവിശ്വാസത്തെയും സാമുദായിക സംഘര്‍ഷത്തെയും ഉത്തേജിപ്പിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

മതഭ്രാന്തന്മാര്‍ക്ക് ഇസ്ലാം 'അപര'വും മുസ്ലിങ്ങള്‍ 'അപരന്മാരു'മാണ്. വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ വിവേചനത്തിന്റെ സൂക്ഷ്മ തലങ്ങളിലൂടെയോ പ്രകടിപ്പിക്കുന്ന ഇത്തരം മതഭ്രാന്തിനെ ഒരു മതേതര രാജ്യം തീര്‍ച്ചയായും അവസാനിപ്പിക്കേണ്ടതാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. ഈ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇടപെട്ട രീതി സന്തോഷിപ്പിക്കുന്നു.

തെറ്റായ പ്രചാരണം നടത്തുന്നവരെ വെറുതെവിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പിന്തുണച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ലേഖനം പറയുന്നു.