റോബിന്‍ വടക്കുചേരിയുടേയും പെൺകുട്ടിയുടേയും ഹര്ജി സുപ്രീംകോടതി തള്ളി, വിവാഹക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാം

വിവാഹം കഴിക്കാൻ ജാമ്യം തേടിക്കൊണ്ടുള്ള കൊട്ടിയൂര് പീഡനക്കേസ് പ്രതിയും മുൻ വൈദികനുമായ റോബിന് വടക്കുചേരിയുടേയും ഇരയായ പെൺകുട്ടിയുടേയും ഹര്ജി സുപ്രീംകോടതി തള്ളി. വിവാഹക്കാര്യത്തില് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
വിവാഹംകഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളെ കേരളം സുപ്രീം കോടതിയില്‍ എതിര്‍ത്തിരുന്നു.
കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ ഹ്രസ്വ കാലത്തേക്ക് ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയില്‍ റോബിന്‍ വടക്കുംചേരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്ന് ഇരയും കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
വിവാഹം കഴിക്കണം എന്ന ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല എന്നാല്‍ ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരിന്‍ പി റാവല്‍ വാദിച്ചു. നാല് വയസ്സുള്ള മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.