പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല; കൃത്യം നടത്തിയത് 5 പേര്‍, 8 പ്രതികളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

 | 
Sanjith Murder

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലയില്‍ എട്ടു പേര്‍ പ്രതികളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊല നടത്തിയത് 5 പേര്‍ ചേര്‍ന്നാണ്. പ്രതികളെ രക്ഷപ്പെടാന്‍ മൂന്ന് പേര്‍ സഹായിച്ചു. കാറില്‍ നിന്ന് ഇറങ്ങിയ നാലു പേരാണ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കാര്‍ ഓടിച്ചയാളുടെ കുറ്റസമ്മത മൊഴിയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എട്ടു പേര്‍ കൊലപാതകത്തില്‍ പങ്കാളികളാണെന്ന് ഒന്നാം പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നുണ്ട്. സഞ്ജിത്തിന്റെ മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം തിരികെ പോയതെന്നും കാര്‍ ഓടിച്ചയാളുടെ കുറ്റസമ്മതമൊഴിയില്‍ പറയുന്നുണ്ട്. ആര്‍.എസ്.എസ്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ നവംബര്‍ 15ന് രാവിലെയാണ് കൊലപ്പെടുത്തിയത്.

രാവിലെ 9 മണിയോടെ ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ പോകുകയായിരുന്ന സഞ്ജിത്തിനെ മമ്പറത്തു വെച്ച് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തില്‍ 15 വെട്ടേറ്റിട്ടുണ്ട്. കേസില്‍ രണ്ടു പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ വ്യാഴാഴ്ച കൊല നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് ഇന്നും തുടരും.