ശശീന്ദ്രനും തോമസ് കെ.തോമസും രാജിവയ്ക്കണം, കത്തയച്ച് പ്രഫുൽ പട്ടേൽ

അച്ചടക്കം ലംഘിച്ചതിന് ഇരുവരെയും ആറു വർഷത്തേക്ക് സസ്പെൻഡ് ചെയ്തതായും കത്തിൽ പറയുന്നു.
 | 
NCP

എൻസിപി മന്ത്രി എ.കെ.ശശീന്ദ്രനും സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ തോമസ് കെ.തോമസും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ കത്തയച്ചു. അച്ചടക്കം ലംഘിച്ചതിന് ഇരുവരെയും ആറു വർഷത്തേക്ക് സസ്പെൻഡ് ചെയ്തതായും കത്തിൽ പറയുന്നു.

തോമസ് കെ.തോമസ് തുടർച്ചയായി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുകയാണെന്ന് പ്രഫുൽ പട്ടേലിന്റെ കത്തിൽ ചൂണ്ടിക്കാട്ടി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നില്ല. ഇതിനിടെ മറ്റൊരു പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. എൻസിപിയുടെ ക്ലോക്ക് ചിഹ്നത്തിൽ മത്സരിച്ചാണ് 2021ൽ എംഎൽഎ ആയതെന്ന കാര്യം കത്തിൽ ചൂണ്ടിക്കാട്ടുന്നു. രാജി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇതിനാൽ പാർട്ടിയുടെ അച്ചടക്ക കമ്മിറ്റി 6 വർഷത്തേക്ക് താങ്കളെ വിലക്കുന്നതായും, എംഎൽഎ സ്ഥാനം ഒരാഴ്ചയ്ക്കകം രാജിവച്ചില്ലെങ്കിൽ അയോഗ്യനാക്കുമെന്നും 4ന് അയച്ച കത്തിൽ പറയുന്നു. ഇതേ കാര്യങ്ങളാണ് ശശീന്ദ്രനോടും ആവശ്യപ്പെട്ടിരിക്കുന്നത്.

എൻസിപി പിളർന്ന് ശരദ്പവാർ, അജിത് പവാർ വിഭാഗങ്ങളായി മാറിയിരുന്നു. ഔദ്യോഗിക വിഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിരിക്കുന്നത് അജിത് പവാർ‌ വിഭാഗത്തെയാണ്. ക്ലോക്ക് ചിഹ്നം നൽകിയതും ഈ വിഭാഗത്തിനാണ്. മേയ് 31നകം രാജി വയ്ക്കണമെന്ന് പ്രഫുൽ പട്ടേൽ നേരത്തെ ആവശ്യപ്പെട്ടെങ്കിലും രണ്ടുപേരും രാജിവച്ചില്ല. രണ്ടുപേരും ശരദ്പവാറിന്റെ കൂടെയാണെന്ന് തോമസ് കെ.തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കേരള സ്പീക്കറാണ് അയോഗ്യതയുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.